റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ചയിൽ അസ്വരസ്യം. ജെഎംഎം മുതിർന്ന നേതാവും ബോറിയോ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമായ ലോബിൻ ഹെംബ്രോം പാർട്ടി വിടാനൊരുങ്ങുന്നു. ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെയാണ് എംഎൽഎയുടെ വിമർശനം. സെറൈകേല എംഎൽഎ ചംമ്പൈ സോറനെ മുഖ്യമന്ത്രിയായി നിയമിച്ചതിലും ലോബിൻ ഹെംബ്രോമിന് വിയോജിപ്പുണ്ട്.
ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടി ഗോത്രവർഗ വിഭാഗത്തോട് അനീതി കാട്ടിയെന്നും മുഖ്യമന്ത്രിയെ ഗോത്രവിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കണമെന്നും ലോബിൻ ഹെംബ്രോം പറഞ്ഞു. സന്താൽ പർഗാന മേഖലയിൽ നിന്നായിരുന്നു മുഖ്യമന്ത്രി വരേണ്ടിയിരുന്നത്. എന്നാൽ അതുണ്ടായില്ല. സന്താൽ പർഗാനയിൽ നിന്ന് നേതാക്കൾ ഇല്ലേയെന്ന് പാർട്ടിയിൽ നിന്നുതന്നെ തനിക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലും പ്രവർത്തനത്തിലും ഇപ്പോൾ താൻ നിരാശനാണ്. ഷിബു സോറനോട് തനിക്ക് വലിയ ബഹുമാനമാണ്. വളരെക്കാലം ഞങ്ങളൊരുമിച്ച് വനവാസികളുടെയും ഗോത്രവിഭാഗത്തിന്റെയും അവകാശങ്ങൾക്കായി പ്രവർത്തിച്ചു. എന്നാൽ ഇന്ന് പാർട്ടിയിൽ പുറത്തുനിന്നെത്തിയവരുടെ വിളയാട്ടമാണെന്നും അദ്ദേഹം വിമർശിച്ചു. അതിനാലാണ് പാർട്ടിയിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 31ന് അനധികൃത ഖനന അഴിമതി കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് വലിയ രാഷ്‌ട്രീയ സംഘർഷമാണ് അരങ്ങേറുന്നത്.















