മലപ്പുറം: പെരിന്തൽമണ്ണയിൽ കെഎസ്ആർടിസി ബസിനെ കാറിൽ പിന്തുടർന്നെത്തി ഡ്രൈവറെ മർദ്ദിച്ച രണ്ട് പേർ അറസ്റ്റിൽ. ഡിപ്പോയിൽ കയറി ഡ്രൈവറെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിലാണ് സഹോദരങ്ങളായ രണ്ടുപേരെയാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് ഷഹീൻ, ഇയാളുടെ സഹോദരൻ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ വച്ചാണ് ഡ്രൈവർക്ക് നേരെ ആക്രമണം നടന്നത്. മലപ്പുറത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ് ഡ്രൈവറെയാണ് ഇതേ ദിശയിൽ പോകുകയായിരുന്ന കാർ യാത്രികർ മർദ്ദിച്ചത്.
ബൈപ്പാസിന് സമീപത്ത് വച്ച് കാറിന് അപകടമുണ്ടാക്കുന്ന വിധത്തിൽ ബസ് മറികടന്നുവെന്ന് ആരോപിച്ചാണ് ഇരുവരും ഡിപ്പോയിൽ എത്തിയത്. ഡ്രൈവർ കാബിനിൽ കയറി ഡ്രൈവറെ വലിച്ചിട്ട് മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോൽക്കൂട്ടം കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.















