ബെംഗളൂരു : കവർച്ചയും , അതിക്രമവും പതിവാക്കിയ 15 കാരനെ നേർവഴിയ്ക്ക് നയിക്കാൻ മദ്രസയിൽ ചേർത്ത് പോലീസ് . 10 ഓളം മോഷണകേസുകളിൽ പ്രതിയായ കുട്ടിയെ ദിവസങ്ങൾക്ക് മുൻപാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത് .
കഴിഞ്ഞ വർഷം പ്രഭാതനടത്തിനിറങ്ങിയ കർണാടക മന്ത്രിയുടെ ഫോൺ പോലും ഈ കുട്ടി തട്ടിയെടുത്തിരുന്നു.മന്ത്രിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഈസ്റ്റ് ബെംഗളൂരുവിലെ ബാനസ്വാഡി സബ്ഡിവിഷനിലെ താമസക്കാരനാണ് ബാലൻ . കുറച്ച് വർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരിച്ചതോടെ കുടുംബത്തിലെ ഏക വരുമാനം അമ്മയാണ്. 10 ദിവസത്തിനുള്ളിൽ മൂന്ന് കവർച്ചയാണ് കുട്ടി നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പൂട്ട് തകർത്ത് വാഹനങ്ങൾ മോഷ്ടിക്കുന്നതിലാണ് ഏറെ വൈദഗ്ധ്യം വാഹനങ്ങളുടെ പൂട്ട് തകർത്ത് ഇതുമായി ഒളിച്ചോടുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. 10 വാഹനങ്ങളാണ് ഇത്തരത്തിൽ മോഷ്ടിച്ചത്. ആദ്യം അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് അയച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല . പുറത്തിറങ്ങി വീണ്ടും മോഷണം തുടങ്ങി. ഇതിന് പിന്നാലെയാണ് പോലീസ് കുട്ടിയെ വീണ്ടും പിടികൂടിയത്. ഇപ്രാവശ്യം ജുവനൈൽ ഹോമിലേക്ക് അയക്കാതെ മദ്രസയിൽ ചേർത്തു മതപഠനം നടത്തിക്കാൻ പോലീസ് തീരുമാനിച്ചു.
എന്നാൽ, മദ്രസയിൽ ചേർത്ത് മൂന്ന് ദിവസത്തിനുള്ളിൽ കുട്ടി ഒളിച്ചോടിയതായാണ് റിപ്പോർട്ട്.