വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും വിരാട് കോലി ടീമിന്റെ ഭാഗമായേക്കില്ലെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിരാട് കോലി പിന്മാറിയിരുന്നു. താരം ടെസ്റ്റിനുണ്ടാകില്ലെന്നും സ്വകാര്യത മാനിക്കണമെന്നും ബിസിസിഐ അറിയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് കളിക്കാൻ താരം തയ്യാറാണോ എന്ന കാര്യത്തിലും ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ടീം സെലക്ടർമാർക്കും ഇക്കാര്യത്തിൽ വ്യക്തയില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിരാട് കോലിക്ക് പകരക്കാരനായി രജത് പട്ടീദാറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ താരത്തിനായില്ല. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് രജത് പട്ടീദാർ അരങ്ങേറ്റ മത്സരം കളിച്ചത്.
അടുത്തിടെ നടന്ന പല മത്സരങ്ങളിലും താരം ടീമിന്റെ ഭാഗമല്ലായിരുന്നു.എന്നാൽ കോലിയുടെ അമ്മയുടെ ആരോഗ്യം മോശമാണെന്നും അതാണ് താരം മത്സരങ്ങളിൽ നിന്ന് ഇടവേളയെടുക്കാൻ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് നിഷേധിച്ച് സഹോദരൻ വികാസ് കോലി രംഗത്തെത്തിയിരുന്നു. ഇന്നലെ കോലി-അനുഷ്‌ക ദമ്പതിമാർ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്നും അതിനാലാണ് താരം ടീമിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും എ.ബി.ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. അവധിയെടുക്കുന്നതിന്റെ കാരണം താരം ഉടൻ തന്നെ വ്യക്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.