നവിമുംബൈ: 23-ാമത് ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് കൊടിയിറങ്ങി. തീർത്ഥാടന ഘോഷയാത്രയിലും തുടർന്ന് നടന്ന പൊതു സമ്മേളനത്തിലും നിരവധി ഗുരുദേവഭക്തർ പങ്കെടുത്തു. രാവിലെ 8.30ന് പൊതുദർശനത്തിന് വച്ച ഗുരുദേവ ദിവ്യദന്തം ദർശിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധിഭക്തരാണ് എത്തിയത്. രാവിലെ 10ന് നെരൂൾ ശിവാജി ചൗക്കിൽ നിന്നും പുഷ്‌പാലംകൃത രഥത്തിൽ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ആരംഭിച്ച തീർത്ഥാടന ഘോഷയാത്രയിൽ ആയിരക്കണക്കിന് ഗുരുദേവഭക്തർ അണിനിരന്നു.
ഘോഷയാത്ര ഗുരുദേവഗിരിയിൽ എത്തിയതോടെ മഹാഗുരുപൂജ ആരംഭിച്ചു. പൂജയ്‌ക്കുശേഷം ആയിരങ്ങൾ പങ്കെടുത്ത സമൂഹസദ്യ നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ അദ്ധ്യക്ഷനായി. സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, പ്രൊഫ. ബ്രൂസ് റസ്സൽ, വി.ജി. പ്രേം, ശിവദാസൻ മാധവൻ ചാന്നാർ, മിനി അനിരുദ്ധൻ, വി.കെ. മുഹമ്മദ്, എൻ. മോഹൻദാസ് ഓ.കെ. പ്രസാദ്, എസ്. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.
ഗുരുദേവഗിരിയും ശിവഗിരിയെപ്പോലെയായെന്ന് ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. ശിവഗിരി ഗുരുദേവന്റെ മഹാസമാധി സ്ഥലമാണെങ്കിൽ ഗുരുദേവഗിരിയിൽ ഗുരുദേവന്റെ ഭൗതിക തിരുശേഷിപ്പായ ദന്തം സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഗുരുദേവഗിരിയും ശിവഗിരി പോലെ തീർത്ഥാടന കേന്ദ്രമായി മാറി. ഗുരുദേവഗിരിയിൽ വന്നുചേർന്ന ദിവ്യദന്താന്തം ഗുരുദേവ വിശ്വാസികളെ സംബന്ധിച്ച് വിലമതിക്കാനാവാത്ത ഒരു നിധിയാണെന്ന് ഗുരുധർമ പ്രചാരണ സഭയുടെ പ്രസിഡന്റ് സ്വാമി ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു.
ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവർത്തനങ്ങൾ അതിശയിപ്പിക്കുന്നതും ശ്രീനാരായണ ദർശനമായ`വിദ്യകൊണ്ട് സ്വാതന്ത്രരാവുക’ എന്ന തത്വം നടപ്പാക്കാനായി ഏറെ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലായതായി പ്രൊഫ. ബ്രൂസ് റേ റസ്സൽ പറഞ്ഞു. ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബ്രൂസ് റസ്സൽ. അമേരിക്കയിലാണ് താമസമെങ്കിലും ശ്രീനാരായണ മന്ദിര സമിതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
ഗുരുദേവന്റെ ദിവ്യദന്തം ഗുരുദേവഗിരിയിൽ പവിത്രമായിരിക്കും എന്നതിനാലാണ് ഇവിടെ സംരക്ഷിക്കപ്പെടണമെന്ന തീരുമാനത്തിന് പിന്നിലെന്ന് ശിവദാസൻ മാധവൻ പറഞ്ഞു. ഭക്തർക്ക് എക്കാലവും ദർശിക്കാനവസരം ലഭിക്കുകയും ചെയ്യും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ദന്തം ഇവിടെനിന്നു മാറ്റും എന്നുള്ള പ്രചാരണം ശരിയല്ല. അത് വരേണ്ടിടത്തുതന്നെയാണ് വന്നുചേർന്നിട്ടുള്ളത്. അതിൽ തനിക്ക് ഏറെ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.















