കൊൽക്കത്ത: ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ കാഴ്ച വയ്‌ക്കാനോ അടിസ്ഥാന സൗകര്യവികസനത്തിനോ മമത സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യവിൽപ്പനയും ലോട്ടറിയുമാണ് ആകെയുള്ള വരുമാനമാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുന്നു. അവരുടെ അസ്വസ്ഥത പ്രകടിപ്പിച്ചാൽ തിരിച്ച് സർക്കാർ അവരുടെ മസിൽ പവർ കാണിച്ച് പേടിപ്പിക്കാനുള്ള കപട ശ്രമമാണ് നടക്കുന്നതെന്നും ബിജെപി ആരോപിച്ചു. എന്നാൽ പശ്ചിമ ബംഗാളിലെ ജനങ്ങൾ ഇക്കാര്യങ്ങൾ തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളുകളായി തൊഴിലുറപ്പ് വേതനം മുടങ്ങി കിടക്കുകയാണ്. 21 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരി 21-നകം വേതനം നൽകുമെന്ന വാഗ്ദാനമാണ് ഒടുവിലായി മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരിക്കുന്നത്. കേവലമൊരു നാടകം മാത്രമാണിതെന്നാണ് മജുംദാർ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്. ബംഗാളിലെ ജനങ്ങളല്ല, മറിച്ച് കള്ളന്മാരാണ് ബംഗാൾ സർക്കാരിനെ പിന്തുണയ്‌ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.