ലക്നൗ: ജ്ഞാൻവാപിയും മഥുരയും ഞങ്ങൾക്ക് വിട്ടുതരികയാണെങ്കിൽ കഴിഞ്ഞതെല്ലാം ഞങ്ങൾ മറക്കാൻ തയാറാണെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. ഈ ക്ഷേത്രങ്ങൾ സ്വതന്ത്രമാക്കിയാൽ മറ്റൊരു കാര്യത്തെ കുറിച്ചും ഞങ്ങൾ ചിന്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂത കാലത്തിലല്ല, ഭാവിയിലേക്ക് ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മഥുരയിലെ കൃഷ്ണ ജന്മഭൂമിയിലും, ജ്ഞാൻവാപിയിലും സമാധാനപരമായി പരിഹാരം കണ്ടെത്തണം. ഞങ്ങളുടെ ക്ഷേത്രങ്ങൾ വിട്ടുനൽകണമെന്ന് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുകയാണ്. വിശ്വാസികളുടെ ഹൃദയം വേദനിച്ചുകൊണ്ടിരിക്കുന്നു. ആ വേദന സമാധാനപരമായി സുഖപ്പെടുത്താൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. സാഹോദര്യം ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാൻവാപിയിൽ പൂജ നടത്താമെന്ന വാരണാസി കോടതി ഉത്തരവിനെതിരെ മസ്ജിദ് ഇൻ്റസാമിയ കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പ്രതികരണവുമായി രംഗത്തെത്തിയത്. എല്ലാ ഇസ്ലാം സമുദായങ്ങളോടുമായിട്ടാണ് അദ്ദേഹം അഭ്യർത്ഥിച്ചത്.
ജനുവരി 31-നാണ് വാരാണസി ജില്ലാ കോടതി ജ്ഞാൻവാപിയിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. തുടർന്ന് അടുത്ത ദിവസം മുതൽ തന്നെ ക്ഷേത്രത്തിൽ പൂജകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജ്ഞാൻവാപി മസ്ജിദ് ഇൻ്റസാമിയ കമ്മിറ്റി അലഹബാദ് കോടതിയെ സമീപിച്ചത്.