ഷിംല: ഹിമാചൽപ്രദേശിലെ ആൻഡൗറയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആസ്താ സ്‌പെഷ്യൽ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ഹിമാചൽപ്രദേശിലെ ദേവഭൂമിയിൽ നിന്നുള്ള ആദ്യ ട്രെയിൻ ശ്രീരാമ ഭക്തരുമായി രാംനഗരിയിലേക്ക് പുറപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
” വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അയോദ്ധ്യയിൽ ശ്രീരാമ മന്ദിരം ഉയർന്നു. രാമജന്മ ഭൂമിയിലേക്ക് ശ്രീരാമ ഭക്തരുമായി ഹിമാചലിലെ ദേവഭൂമിയിൽ നിന്നും ആദ്യ ട്രെയിൻ പുറപ്പെട്ടിരിക്കുകയാണ്. ഉനയിൽ നിന്നും അനന്ദ്പൂർ വഴി ആംബലയിലേക്കും അവിടെ നിന്നും അയോദ്ധ്യയിലേക്കുമാണ് ട്രെയിൻ പോകുന്നത്. ശ്രീരാമ ഭഗവാനെ ദർശിക്കാൻ എല്ലാ ഭക്തജനങ്ങൾക്കും അവസരം ലഭിക്കട്ടെ..”- അനുരാഗ് ഠാക്കൂർ അറിയിച്ചു.
ശ്രീരാമ ഭക്തരുടെ നീണ്ട പരിശ്രമങ്ങളുടെ ഫലമാണ് ഇന്ന് അയോദ്ധ്യയിൽ രാമമന്ദിരം ഉയർന്നത്. ഇവരുടെ പോരാട്ടങ്ങളും സ്വപ്‌നവും സഫലമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 500 വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നേതൃത്വത്തിൽ അയോദ്ധ്യയിൽ മന്ദിരം കെട്ടിയുയർത്തിയത്. ഇത് രാജ്യത്തെ സമുദായിക സൗഹൃദവും സാഹോദര്യവും വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭാരതത്തിന്റെ സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നവരാണ് വിദ്വേഷം പടർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.