ന്യൂഡൽഹി: കേന്ദ്ര ഫണ്ട് വകമാറ്റി ചിലവഴിച്ച സംഭവത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി ബംഗാളിൽ നിന്നുള്ള ബിജെപി നേതാവ് സുവേന്ദു അധികാരി. പരിശോധിക്കണമെന്ന ആവശ്യമാണ് സുവേന്ദു അധികാരി ഉന്നയിച്ചത്.
തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിന് കീഴിൽ ബംഗാളിൽ വൻ അഴിമതിയാണ് നടക്കുന്നതെന്നും മമത സർക്കാരിനെതിരെ നടപടിയെടുക്കണമെന്നും സുവേന്ദു ആവശ്യപ്പെട്ടു. കേന്ദ്രം നൽകുന്ന ഫണ്ട് മമതയുടെ സർക്കാർ വിനോദത്തിന് മാത്രമായാണ് ചിലവഴിക്കുന്നത്. സംസ്ഥാനത്തിന്റെ കടം ആറ് ലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന സർക്കാരിന്റെ ബിഡിഒ ഓഫീസുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, മറ്റ് വകുപ്പുകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും വൈദ്യുതി ബില്ലുകളും അടയ്‌ക്കാൻ കേന്ദ്ര സർക്കാരിന്റെ ഫണ്ടാണ് അവർ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതിയും ക്രമക്കേടും നടന്നു. മമതക്കെതിരെ അന്വേഷണ വിധേയമായി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി നേതാവ് പറഞ്ഞു.