ലക്നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ 12 നിലവറകളുണ്ടെന്ന് ഹിന്ദുപക്ഷത്തെ അഭിഭാഷകൻ അനുപം ദ്വിവേദി. എഎസ്ഐ സർവേ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഎസ്‍ഐ സർവേ സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
12 നിലവറകളിൽ ചിലത് പരിശോധിക്കാൻ തങ്ങൾക്ക് സാധിച്ചില്ല. അതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇനി പരിശോധിക്കാനുള്ള നിലവറകളുടെ സർവേ സംബന്ധിച്ചുള്ള തുടർ നടപടികൾ നാളെ ആരംഭിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. അടഞ്ഞുകിടക്കുന്ന എല്ലാ നിലവറകളുടെയും ഭൂപടവും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
ജ്ഞാൻവാപി സമുച്ചയത്തിലെ അടച്ചിട്ടിരിക്കുന്ന എല്ലാ നിലവറകളിലും സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് സനാതൻ സംഘിന്റെ സ്ഥാപകയായ രാഖി സിംഗ് വിശ്വ വേദയാണ് കോടതിയിൽ ഹർജി നൽകിയത്. ഓരോ നിലവറകളും കൃത്യമായി പരിശോധിച്ച് അളന്ന് തിട്ടപ്പെടുത്തണമെന്നും ജ്ഞാൻവാപിയുടെ ബേസ്മെന്റുകൾക്കുള്ളിൽ രഹസ്യ അറകളുണ്ടെന്നും ഹർജിയിൽ പറയുന്നു.
വാരാണസി കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞാഴ്ചയാണ് ജ്ഞാൻവാപിയുടെ തെക്കൻ നിലവറ തുറന്ന് പൂജ നടത്തിയത്. എല്ലാ ദിവസവും പൂജ നടത്താമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.















