അമരാവതി: ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് രോഗിക്ക് അനസ്തേഷ്യ നൽകുന്നത് പതിവാണ്. ഇതുവഴി ഓപ്പറേഷന് മുൻപ് രോഗികൾ അബോധാവസ്ഥയിലാകും. എന്നാൽ അപൂർവ്വം ചില കേസുകളിൽ രോഗികളെ ഉണർത്തിയിരുത്തിയും ശസ്ത്രക്രിയ നടത്തും. ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഏറെ ശ്രമകരമായ ദൗത്യമാണത്. അത്തരമൊരു സാഹചര്യത്തിൽ രോഗിയെ ഉണർത്തി ഇരുത്തി തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്തിരിക്കുകയാണ് ഡോക്ടർമാർ.
48-കാരനായ പാണ്ഡുവാണ് അതിസങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായത്. സമ്മർദ്ദം കൂടാതെ ഉണർന്നിരിക്കാൻ അദ്ദേഹത്തെ സഹായിച്ചത് മഹേഷ് ബാബുവിന്റെ ‘പോക്കിരി’ എന്ന സിനിമയായിരുന്നു. പാണ്ഡുവിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയായ പോക്കിരി ശസ്ത്രക്രിയ നടക്കുന്ന വേളയിൽ സംപ്രേഷണം ചെയ്തുനൽകി. ആക്ഷൻ സിനിമയായ പോക്കിരിയിലെ മാസ് രംഗങ്ങൾ ആസ്വദിച്ചിരുന്ന പാണ്ഡുവിന്റെ തലച്ചോറിൽ നിന്നും അതിവിദഗ്ധമായി ട്യൂമർ നീക്കം ചെയ്യാനും ഡോക്ടർമാർക്ക് സാധിച്ചു.
ഗുണ്ടൂരിലെ ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻമാരായിരുന്നു സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് പിന്നിൽ. ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആശുപത്രി സൂപ്രണ്ട് കിരൺ കുമാറാണ് ഇക്കാര്യങ്ങളെല്ലാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പശ്ചിമ ഗോദാവരി ജില്ലയിലെ ഇളപ്പരു ഗ്രാമവാസിയാണ് പാണ്ഡു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ജനുവരി 2ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിശോധനകൾക്കൊടുവിൽ പാണ്ഡുവിന്റെ തലച്ചോറിൽ ട്യൂമറുണ്ടെന്ന് ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കണ്ടെത്തി. കാലിന്റെയും കൈയുടെയും പ്രവർത്തനത്തെ ബാധിക്കുന്ന ട്യൂമറായിരുന്നു അത്. തുടർന്ന് രോഗിയെ ഉണർത്തി ഇരുത്തി മസ്തിഷ്ക ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചു. ജനുവരി 25നായിരുന്നു ഓപ്പറേഷൻ നടന്നത്. സുഖം പ്രാപിച്ച പാണ്ഡു കഴിഞ്ഞ ശനിയാഴ്ച ആശുപത്രി വിടുകയും ചെയ്തു.