കൊച്ചി: ഡോ. വന്ദനാ കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അതേസമയം പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. പ്രതിയുടെ മുൻകാല ചരിത്രം കൂടി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടൽ. നിലവിലെ കേസന്വേഷണം തൃപ്തികരമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസിന്റെ നാൾവഴികളും കുറ്റപത്രവും പരിശോധിക്കുമ്പോൾ അപൂർവ്വങ്ങളിൽ അപൂർവ്വമായ സാഹചര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കാണാത്തതിന്റെ പശ്ചാത്തലത്തിലും പ്രതിക്ക് മറ്റ് ഗൂഢാലോചനകൾ ഉണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതിനാലും കേസ് സിബിഐ ഏറ്റെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.