ന്യൂഡൽഹി: രാജ്യത്ത് വിവാഹത്തിന്റെ സംസ്കാരം സംരക്ഷിക്കപ്പെടണമെന്നും പാശ്ചാത്യ രാജ്യങ്ങളിലെ സംസ്കാരം മാതൃകയാക്കാനും പിന്തുടരാനനും സാധിക്കില്ലെന്നും സുപ്രീം കോടതി. വിവാഹം കഴിക്കാതെ കുട്ടികൾ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. ഇത് അസാധാരണമാണ്. വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് 44 കാരിയായ അവിവാഹിത നൽകിയ പരാതിയിൽ പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.
സറോഗസി നിയമത്തിലെ സെക്ഷൻ 2-ന്റെ സാധുത ചൂണ്ടിക്കാട്ടിയാണ് 44-കാരി 35 നും 45 നും ഇടയിൽ പ്രായമുള്ളവർ വാടക ഗർഭധാരണത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ അവിവാഹിതയായ ഒരു സ്ത്രീക്ക് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ നിയമം അനുവദിക്കുന്നില്ല, വിധവയ്ക്കോ അല്ലെങ്കിൽ വിവാഹമോചനം നേടിയ സ്ത്രീകൾക്കോ സാധ്യമായ ഈ നിയമം അവിവാഹിതയ്ക്ക് അനുകൂല്യം നൽകുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യൻ സമൂഹത്തിൽ വിവാഹം കഴിക്കാതെ അമ്മയാകുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ പ്രതികരിച്ചത്. വിവാഹത്തിലൂടെ അമ്മയാകണമെന്നത് രാജ്യത്തെ മാനദണ്ഡമാണ്. മറിച്ചുള്ളത് ശരിയല്ല. ജനിക്കുന്ന കുട്ടിയുടെ ഭാഗത്ത് നിന്നാണ് തങ്ങൾ ഇത് പറയുന്നത്.
രാജ്യത്ത് വിവാഹത്തിന്റെ സംസ്കാരം പുലരണോ വേണ്ടയോ എന്ന് കോടതി ചോദിച്ചു. നമ്മൾ പാശ്ചാത്യ രാജ്യങ്ങളെ പോലെയല്ലെന്നും അവരെ പിന്തുടരാനാകില്ലെന്നും കോടതി പറഞ്ഞു. വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടണം. നിങ്ങൾക്ക് കോടതിയെ യാഥാസ്ഥികരെന്ന് മുദ്രകുത്താം അത് കോടതി സ്വീകരിക്കുമെന്നും ബെഞ്ച് പറഞ്ഞു.