ഭോപ്പാൽ: സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കമൽനാഥിന്റെ മകനും കോൺഗ്രസ് നേതാവുമായ നകുൽ നാഥ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് മണ്ഡലത്തിൽ താനാണ് സ്ഥാനാർത്ഥിയെന്ന് ചിന്ദ്വാര എംപി നകുൽ നാഥ് സ്വയം പ്രഖ്യപിക്കുകയായിരുന്നു. ചിന്ദ്വാരയിൽ നടന്ന സമ്മേളനത്തിനിടെയാണ് നകുലിന്റെ വാക്കുകൾ. പിതാവ് കമൽനാഥിന്റെ സാന്നിധ്യത്തിലാണ് നകുലിന്റെ പ്രസ്താവന.
”അടുത്ത 2 മാസത്തിനുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയാമല്ലോ.? കമൽനാഥ് അല്ല മത്സരിക്കുന്നത്, ഞാനാണ്. കമൽനാഥ് എന്നെ പിന്തുണയ്‌ക്കും. 42 വർഷം കമൽനാഥ് കുടുംബത്തെ നിങ്ങൾ പിന്തുണച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിങ്ങൾ അതേ സ്‌നേഹവും വിശ്വാസവും അനുഗ്രഹവും നൽകുമെന്ന് എനിക്ക് പൂർണ പ്രതീക്ഷയുണ്ട്” – നകുൽ പറഞ്ഞു.
2019-ലാണ് ഗോത്രവർഗ മണ്ഡലമായ ചിന്ദ്വാര എംപിയായി നകുൽ തിരഞ്ഞെടുക്കപ്പെടുന്നത്. 37,536 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നകുൽ വിജയിച്ചത്. 1980-ൽ കമൽനാഥ് എംപിയായത് മുതൽ ചിന്ദ്വാര കമൽനാഥ് കുടുംബത്തിന്റെ സീറ്റാണ്. 1997-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സുന്ദർ ലാൽ പട്‌വയോട് കമൽനാഥ് പരാജയപ്പെട്ടിരുന്നെങ്കിലും ഒരു വർഷത്തിന് ശേഷം സീറ്റ് വീണ്ടെടുക്കുകയായിരുന്നു.