ന്യൂഡൽഹി: എഡ്യൂടെക് കമ്പനിയായ ബൈജൂസ് മെസിയുമായുള്ള കരാർ അവസാനിപ്പിച്ചേക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണിത്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മെസിയെ ആഗോള ബ്രാൻഡ് അംബാസിഡറാക്കി ബൈജൂസ് 2022-ൽ കരാറിൽ ഒപ്പിട്ടത്.
2022 മുതൽ മൂന്ന് വർഷത്തെ കരാറാണ് ബൈജൂസിന് മെസിയുമായുണ്ടായിരുന്നത്. ഇതിൽ ആദ്യ വർഷത്തെ കരാർ തുക മെസിക്ക് ബൈജൂസ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 40 കോടി മുതൽ 60 കോടി വരെയാണ് ഒരു വർഷത്തെ കരാർ തുകയായി കണക്കാക്കിയിരുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെയാണ് മെസിയുമായി ബൈജൂസ് കരാറിൽ ഏർപ്പെട്ടത്. കരാറിന്റെ കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം ബൈജൂസ് ഇതുവരെയും നൽകിയിട്ടില്ല.