ന്യൂഡൽഹി: നാളെ ഇടതുപക്ഷം ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം രാഷ്‌ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്‌ട്രീയ പ്രചാരണത്തിനായാണ് ഇടതുപക്ഷം പ്രതിഷേധം നടത്തുന്നത്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണ് കോടികൾ ചെലവഴിച്ച് നടത്തുന്ന പ്രതിഷേധം. സർക്കാർ സംസ്ഥാന ബജറ്റിനെ കള്ളപ്രചരണത്തിനുള്ള മാദ്ധ്യമമായി ഉപയോഗിച്ചെന്നും വി.മുരളീധരൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ കണ്ട ഏറ്റവും വലിയ രാഷ്ടീയ നാടകത്തിനാണ് രാജ്യതലസ്ഥാനം നാളെ സാക്ഷിയാകാൻ പോകുന്നത്. സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാൻ വേണ്ടിയാണ് ഇടതുപക്ഷ എംപിമാരും എംഎൽഎമാരും നാളെ മുതൽ കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഒരു കോടിയിലധികം രൂപയാണ് പ്രതിഷേധത്തിന് വേണ്ടി ചെലവാകുന്നത്. പിണറായി സർക്കാരിന്റെ പ്രചരണത്തിനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രതിഷേധം നടത്തുന്നത് ജനങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണ്.- അദ്ദേഹം പറഞ്ഞു.
ഗീബൽസിയൻ തന്ത്രത്തിന് കീഴിലാണ് ഇടതുപക്ഷത്തിന്റെ പ്രവർത്തനം. പലതവണ ഒരു കള്ളം ആവർത്തിച്ചാൽ സത്യമാകുമെന്ന് അവർ വിശ്വസിക്കുന്നു. കേന്ദ്രസർക്കാരിൽ നിന്ന് 57,000 കോടി കിട്ടാനുണ്ടെന്നാണ് സർക്കാർ പറയുന്നത്. ഇത് ബജറ്റ് അവതരണ വേളയിലും ആവർത്തിച്ചു. കള്ളക്കണക്കിലൂടെ ബജറ്റിന്റെ പാവനത്വത്തെയാണ് ധനകാര്യമന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് നശിപ്പിച്ചത്. കേരളത്തിന്റെ കടബാദ്ധ്യതയ്‌ക്ക് കാരണം സംസ്ഥാന സർക്കാരാണ്. കടമെടുക്കുന്ന തുകയുടെ എത്ര ശതമാനമാണ് സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി സർക്കാർ വിനിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.