ഡെറാഡൂൺ: ഏകീകൃത സിവിൽകോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച ബില്ലാണ് ഇന്ന് പാസാക്കിയത്. ഇതോടെ ഏകീകൃത സിവിൽകോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
വിവാഹം, ജീവനാംശം, അനന്തരാവകാശം, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളിൽ ഒരു വിവേചനവുമില്ലാതെ എല്ലാവർക്കും തുല്യതയ്ക്കുള്ള അവകാശമാണ് യുസിസി ബിൽ പാസാകുന്നതിലൂടെ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അനീതി നീക്കുന്നതിനും ഏകീകൃത സിവിൽകോഡ് സഹായകമാണ്. നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും നേരെയുള്ള വിവേചനം അവസാനിപ്പിക്കണം. എല്ലാവർക്കും തുല്യാവകാശം ലഭിക്കുന്നതിനും ഏകീകൃത സിവിൽ കോഡ് ഉപകാരപ്രദമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നാല് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ബിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ തിങ്കളാഴ്ച ബില്ലിന് അംഗീകാരം നൽകിയിരുന്നു. റിട്ടയർഡ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അദ്ധ്യക്ഷയായ അഞ്ചംഗ സമിതിയാണ് സിവിൽ നിയമങ്ങളുടെ കരട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. വിവാഹം, വിവാഹമോചനം, ഭൂമി, അനന്തരാവകാശം, ദത്ത് എന്നിവയിൽ ഏകീകൃത നിയമങ്ങൾ കൊണ്ടുവരുന്നതാണ് ബിൽ.