ഇസ്ലാമാബാദ്: കാലങ്ങളായി നീണ്ടുനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും ആക്രമണങ്ങൾക്കുമിടയിൽ പാകിസ്താൻ ഇന്ന് ബൂത്തിലേക്ക്. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്‌ട്രീയ അനിശ്ചിതത്വത്തിന് ശേഷമാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിംഗ് നടക്കുക. ഫെബ്രുവരി ഒൻപതിനാകും വോട്ടെണ്ണൽ എന്നാണ് വിവരം.
16-ാമത് അസംബ്ലി തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 12.8 കോടി പേരാകും ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 266 സീറ്റുകളിലായി 44 രാഷ്‌ട്രീയ പാർട്ടികളാണ് മത്സര രംഗത്തുള്ളത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലീം ലീഗ് -എൻ, മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയാണ് തിരഞ്ഞെടുപ്പിലെ രണ്ട് പ്രധാന പാർട്ടികൾ. തിരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്താനിൽ ഭരിച്ചിരുന്ന ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്‌രീകെ ഇൻസാഫ് സ്ഥാനാർത്ഥികളെ സ്വതന്ത്രരായാകും ജനവിധി തേടുക.
വോട്ടെടുപ്പിന് മുന്നോടിയായി പാകിസ്താനിൽ ആക്രമണങ്ങൾ തുടരുകയാണ്. ഇന്നലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ രണ്ട് തിരഞ്ഞെടുപ്പ് ഓഫീസുകൾക്ക് സമീപം നടന്ന സ്ഫോടനങ്ങളിൽ 26 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.