ഡെറാഡൂൺ: ഏകീകൃത സിവിൽകോഡ് ഇസ്ലാമിക വിരുദ്ധമല്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ്. രാജ്യം ഒറ്റക്കെട്ടായി ഏകീകൃത സിവിൽ കോഡിനെ അംഗീകരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ചിലർ യുസിസി ഇസ്ലാമിക വിരുദ്ധമാണെന്ന് പറയുന്നത്. ഇസ്ലാമിക വിശ്വാസങ്ങളെ തകർക്കുന്ന ഒന്നും തന്നെ യുസിസിയുടെ ഭാഗമല്ലെന്ന് ഉറപ്പ് പറയാനാകും. ഖുറാനിൽ പറയുന്നതിന് വിരുദ്ധമായി ഒന്നും തന്നെ യുസിസിയിലില്ലെന്നും ഷദാബ് ഷംസ് പറഞ്ഞു.
ഏകീകൃത സിവിൽകോഡിനെ എതിർക്കുന്നവർ യഥാർത്ഥ മുസ്ലീങ്ങളല്ല, അവർ രാഷ്‌ട്രീയ ഉദ്ദേശത്തോടെയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ്, സമാജ്വാദി പാർട്ടി എന്നിവയുമായി ബന്ധമുള്ളവരാണ് ഇവർ. ഇസ്ലാം വിശ്വാസികൾക്ക് യുസിസി പിന്തുടരാം. ഈ ബിൽ നിങ്ങളുടെ വിശ്വാസങ്ങളെ എതിർക്കുന്നില്ലെന്ന് എനിക്ക് ഉറപ്പ് പറയാനാകും.- അദ്ദേഹം വ്യക്തമാക്കി.
നാല് ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ശേഷമാണ് ഉത്തരാഖണ്ഡിൽ ഇന്നലെ ഏകീകൃത സിവിൽ കോഡ് പാസാക്കിയത്. ഇതോടെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം നൽകിയത്. കഴിഞ്ഞ ദിവസമാണ് ധാമി ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചത്. വന്ദേമാതരവും ജയ് ശ്രീറാമും വിളിച്ചുകൊണ്ടാണ് നിയമസഭയിൽ എംഎൽഎമാർ നിയമ ബില്ലിനെ വരവേറ്റത്. ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നായിരുന്നു ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.