ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനിയെ സന്ദർശിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതര്തന ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് ആശംസകൾ അറിയിക്കാൻ നിതീഷ് കുമാർ നേരിട്ടെത്തിയത്. അദ്വാനിയുടെ വസതിയിലെത്തി ആശംസകൾ അറിയിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
ഭാരതരത്ന പ്രഖ്യാപിച്ചതിന് പിന്നാലെ നിതീഷ് കുമാർ എക്സിലൂടെയും ഫോൺകോളിലൂടെയും അദ്വാനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. രാഷ്‌ട്രനിർമ്മാണത്തിൽ അദ്വാനിയുടെ പ്രവർത്തനങ്ങൾ പ്രചോദനകരമാണെന്നും വാജ്‌പേയ് സർക്കാരിന്റെ കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും നിതീഷ് കുമാർ എക്സിൽ കുറിച്ചു.
96-ാം വയസിലാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി മുൻ ഉപപ്രധാനമന്ത്രിയെ തേടിയെത്തിയത്. ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുതിർന്ന നേതാവിന് ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചത്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽകെ അദ്വാനിയെന്നും ഭാരതരത്‌നം നൽകിയത് തന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായ നിമിഷമാണെന്നും പ്രധാനമന്ത്രി എക്സിലൂടെ പങ്കുവച്ചിരുന്നു.