പ്യോങ്‍യാങ്: ദക്ഷിണ കൊറിയയെ ഉന്മൂലനം ചെയ്ത് തങ്ങളോടൊപ്പം ചേർക്കാനുള്ള അവകാശം തനിക്കുണ്ടെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ദക്ഷിണ കൊറിയയുമായി നയതന്ത്ര ബന്ധം പുലർത്താൻ താല്പര്യമില്ലെന്നും ശത്രുവായി കാണുമെന്നും കിം ജോങ് പറഞ്ഞു. സമാധാനപരമായുള്ള ഏകീകരണം നടപ്പിലാകില്ലെന്ന് മനസിലായതോടെയാണ് കിം ജോങ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സമീപ കാലങ്ങളിൽ കൊറിയൻ ഉപദ്വീപിൽ സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് കിം ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വ്യാഴാഴ്ച ഉത്തരകൊറിയയുടെ സൈനിക സ്ഥാപക ദിനത്തിൽ പ്രതിരോധ മന്ത്രാലയം സന്ദർശിച്ച വേളയിലാണ് ഇക്കാര്യങ്ങൾ കിം പറഞ്ഞത്. ദക്ഷിണ കൊറിയയിലെ സർക്കാർ ഉത്തര കൊറിയയെ തകർക്കാൻ ശ്രമിച്ചു. അതിനാൽ ദക്ഷിണ കൊറിയയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിക്കണമെന്നാണ് കിം ആഹ്വാനം ചെയ്തത്. മകൾ കിം ജുഎയ്‌ക്ക് ഒപ്പമാണ് കിം ജോങ് ഉൻ പ്രതിരോധ മന്ത്രാലയത്തിൽ എത്തിയത്.
കിമ്മിന്റെ ആഹ്വാനം ചർച്ചയായതോടെ വിഷയത്തിൽ ദക്ഷിണ കൊറിയയും പ്രതികരിച്ചു. പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരകൊറിയ അവരുടെ പ്രതിച്ഛായ ഉയർത്താനാണ് ശ്രമിക്കുന്നതെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിൻ പറഞ്ഞത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ പ്രകോപനങ്ങൾ അഴിച്ചുവിടുന്നത് പതിവ് കാഴ്ചയാണെന്നും ദക്ഷിണ കൊറിയൻ സർക്കാർ പറഞ്ഞു. ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന ദീർഘകാല ലക്ഷ്യം ഉത്തരകൊറിയ ഉപേക്ഷിക്കുകയാണെന്ന് കിം ആഴ്ചകൾക്ക് മുമ്പാണ് പാർലമെൻ്റിൽ പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് നശിപ്പിച്ച് ഉത്തര കൊറിയക്കൊപ്പം ലയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ, അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത സൈനികാഭ്യാസങ്ങൾ കൊറിയൻ ഉപദ്വീപിൽ പരിശീലിക്കുന്നുണ്ട്. കിം യുദ്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണ്. ദക്ഷിണ കൊറിയയിലും അമേരിക്കയിലും തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തിൽ പ്രകോപനം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നുമാണ് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്.















