ഇസ്ലാമാബാദ്: പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം നേടിയതായി അവകാശപ്പെട്ട് നവാസ് ഷെരീഫ്. പാകിസ്താൻ മുസ്ലീം ലീഗ് -നവാസ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നാണ് മുൻ പ്രധാനമന്ത്രിയുടെ വാദം. സർക്കാർ രൂപീകരിക്കാൻ സ്വതന്ത്രരുടെ പിന്തുണയും നവാസ് തേടി. വോട്ടെണ്ണൽ ആരംഭിച്ച് 24 മണിക്കൂർ പിന്നിട്ട വേളയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് നവാസിന്റെ പ്രഖ്യാപനം.
എന്നാൽ എത്ര സീറ്റുകളാണ് പിഎംഎൽഎന്നിന് ലഭിച്ചതെന്ന് നവാസ് വെളിപ്പെടുത്തിയിട്ടില്ല. ലാഹോറിൽ നിന്ന് മത്സരിച്ച നവാസ് ഷെരീഫ് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നവാസിന്റെ വിജയം. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം നവാസിന്റെ പാർട്ടി 61 സീറ്റുകളിലാണ് വിജയിച്ചിട്ടുള്ളത്.
പാകിസ്താനിലെ 265 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. കേവല ഭൂരിപക്ഷത്തിന് 133 സീറ്റുകൾ ആവശ്യമാണ്. നവാസിന്റെ മുസ്ലീം ലീഗ് ഉൾപ്പടെ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ സഖ്യസർക്കാർ രൂപീകരിക്കുന്നത് ചർച്ച ചെയ്യുമെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെയും ജാമിയത്ത് ഉലെമാ-ഇ-ഇസ്ലാമിന്റെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് നവാസിന്റെ പ്രഖ്യാപനം.
രാജ്യത്ത് വിജയം നേടിയവരുടെ പട്ടികയിൽ കൂടുതലും സ്വതന്ത്ര സ്ഥാനാർത്ഥികളാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റിന് അനുമതി ലഭിക്കാത്തതിനാൽ പാകിസ്താൻ തെഹ് രീകെ -ഇൻസാഫ് അംഗങ്ങൾ പലരും സ്വതന്ത്രരായാണ് മത്സരിച്ചിരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികളിൽ 55 പേരും വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 139 മണ്ഡലങ്ങളിലെ ഫലമാണ് കമ്മീഷൻ പ്രഖ്യാപിച്ചത്.