ന്യൂഡൽഹി: വികസിത ഭാരതത്തിലേക്കുള്ള തുടക്കത്തിനാണ് ജനുവരി 22ന് ആരംഭം കുറിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശ്രീരാമചന്ദ്രനെ അറിയാത്തവർക്ക് നമ്മുടെ രാജ്യത്തെയും അറിയില്ല. ഇങ്ങനെ രാജ്യത്തെ അറിയാത്തവർ അടിമത്തത്തിന്റെ പ്രതിനിധികളാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 22 ചരിത്രദിനമെന്ന പേരിൽ നൂറ്റാണ്ടുകളോളം ഓർക്കപ്പെടും. രാമഭക്തരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റിയ ദിവസമായിരുന്നു അത്. രാമക്ഷേത്രത്തിന്റെ ചരിത്രമറിയാത്തവർക്ക് ഭാരതത്തിന്റെ ചരിത്രവും അറിയാനിടയില്ല. 1528-ൽ തുടങ്ങിയ പോരാട്ടം യാഥാർത്ഥ്യമായത് കഴിഞ്ഞ ജനുവരി 22-നാണ്. വർഷങ്ങളോളം നീണ്ട നിയമപോരാട്ടം നടത്തിയാണ് അയോദ്ധ്യയിൽ ശ്രീരാമചന്ദ്രന്റെ ക്ഷേത്രം ഉയർന്നത്. 140 കോടി ജനങ്ങളുടെ സ്വപ്‌നം മോദി സർക്കാർ സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകളും എൻഡിഎ 400 സീറ്റുകളും നേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കും. 2024ലെ തിരഞ്ഞെടുപ്പ് എൻഡിഎയും പ്രതിപക്ഷ കക്ഷിയും തമ്മിലുള്ളതായിരിക്കില്ല, വികസനവും മുദ്രാവാക്യം വിളിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.