മുൻവിധിയില്ലാതെ ഭ്രമയുഗം തിയേറ്ററിൽ കാണാൻ പ്രേക്ഷകർ തയ്യാറാകണമെന്ന് നടൻ മമ്മൂട്ടി. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നും. അതുമനസിൽ പ്രതീക്ഷിച്ച് സിനിമ കാണുകയാണെങ്കിൽ ചിലപ്പോൾ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്ന് നിരുത്സാഹപ്പെടേണ്ടി വന്നേക്കാം. അതുണ്ടാകാതിരിക്കാനാണ് ശൂന്യമായ മനസോടെ സിനിമ കാണാനെത്തണമെന്ന് പറയുന്നതെന്നും മമ്മൂട്ടി പറഞ്ഞു. അബുദാബിയിൽ ഭ്രമയുഗത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
”ട്രെയിലർ ലോഞ്ച് നാട്ടിൽ വച്ച് നടത്തണമെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ടായിരുന്നു. പക്ഷെ, യുഎഇയിലെ ഏതെങ്കിലും ഒരു സ്ഥലത്ത് വച്ച് നടത്തണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയുടെ ഒരുപാട് പ്രേക്ഷകരുള്ള മറ്റൊരു കേരളം തന്നെയാണ് യുഎഇ. സ്വാഭാവികമായും മലയാള സിനിമയെ വിജയിപ്പിക്കാനുള്ള വലിയൊരു പങ്ക് നിങ്ങൾക്കും ഉണ്ട്. അതിനാലാണ് അബുദാബിയിലെ ഈ മാളിൽ വച്ച് ഭ്രമയുഗത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്.
സിനിമ തിയേറ്ററിൽ കാണാൻ വരുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്, ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നും. ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിന് ശേഷം ഞങ്ങൾ അങ്ങനെ വിചാരിച്ചു, ഇങ്ങനെ വിചാരിച്ചു എന്നൊക്കെ തോന്നാതിരിക്കാൻ വേണ്ടിയാണ്. ഈ സിനിമ ഒരു ശൂന്യമായ മനസോടുകൂടി വന്നു കാണണം. എങ്കിൽ മാത്രമേ, സിനിമ ആസ്വദിക്കാൻ കഴിയുകയുള്ളൂ. ഒരു മുൻവിധിയും ഇല്ലാതെ വേണം കാണാൻ. ഇത് ഭയപ്പെടുത്തുമോ? സന്തോഷിപ്പിക്കുമോ? എന്നൊന്നും ആരും ആലോചിക്കരുത്. അങ്ങനെ വരുമ്പോൾ, ചിലപ്പോൾ നിങ്ങളുടെ ആസ്വാദനം നഷ്ടപ്പെടും. അതുകൊണ്ട് നല്ല പ്രസന്നരായി വന്ന് സിനിമ കാണുക.
മലയാള സിനിമയിൽ ഇതൊരു ആദ്യാനുഭവം ആയിരിക്കും. കാരണം, ഈ സിനിമ ഒരു 45 വർഷം മുമ്പ് എടുത്തിരുന്നെങ്കിൽ ഇതുപോലെ ഇരിക്കുമായിരിക്കും. വർണങ്ങളിൽ കാണേണ്ട കാഴ്ച കറുപ്പിലും വെളുപ്പിലുമാണ് കാണിക്കുന്നത്. സിനിമ 18-ാം നൂറ്റാണ്ടിന്റെ അവസാനം നടക്കുന്നൊരു കഥയാണ്. ആ സമയത്തിനൊക്കെ ഈ സിനിമയിലൊരു പങ്കുണ്ട്. അതെല്ലാം സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. അതിന് മുമ്പ് സിനിമയെക്കുറിച്ച് ഒന്നും നിങ്ങൾ ചിന്തിക്കരുത്, തീരുമാനിക്കരുത്, ഉറപ്പിക്കരുത്.”- മമ്മൂട്ടി പറഞ്ഞു.















