ലക്‌നൗ: ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നത് മൂലം വർദ്ധിച്ച് വരുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി നിർണായകമായ ചുവടുവയ്പ്പുമായി ഉത്തർപ്രദേശ് സർക്കാർ.’ ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ ബില്ല്’ പാസാക്കി ഉത്തർപ്രദേശ് സർക്കാർ. നിയമസഭയും ലെജിസ്ലേറ്റീവ് കൗൺസിലും നടത്തിയ ചർച്ചയ്‌ക്ക് ശേഷം ‘ലിഫ്റ്റ് ആൻഡ് എസ്‌കലേറ്റർ ബില്ല്’ ശബ്ദ വോട്ടിംഗിലൂടെ പാസാക്കുകയായിരുന്നു.
രജിസ്‌ട്രേഷൻ, അറ്റകുറ്റപ്പണികൾ, ലിഫ്റ്റും എസ്‌കലേറ്ററും തകരാറിലാകുമ്പോൾ അധികൃതരെ അറിയിക്കുക, അപകടത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് എന്നിവയാണ് ഈ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോയിഡയിൽ അടുത്തിടെ നടന്ന ലിഫ്റ്റ് അപകടത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് സംസ്ഥാന ഊർജ്ജ മന്ത്രി അരവിന്ദ് കുമാർ ശർമ്മ പറഞ്ഞു.
ഈ നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ ലിഫ്റ്റുകളോ എസ്‌കലേറ്ററുകളോ സ്ഥാപിക്കുന്നതിന് മുൻപായി രജിസ്റ്റർ ചെയ്യണം. ഊർജ്ജ വകുപ്പിന്റെ അനുമതി ഇല്ലാതെ ലിഫ്റ്റുകൾ സ്ഥാപിക്കാൻ കഴിയില്ല. കൂടാതെ ഏജൻസികൾ, നിർമ്മാതാക്കൾ, ലിഫ്റ്റ് ഓപ്പറേറ്റർമാർ എന്നിവർ നിർബന്ധമായും ഊർജ്ജ വകുപ്പിൽ പേര് രജിസ്റ്റർ ചെയ്യണം. ഓരോ അഞ്ച് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കുകയും വേണം.
അഞ്ച് വർഷം കൂടുമ്പോഴും എസ്‌കലേറ്ററിന്റെ പ്രവർത്തന വിവരങ്ങൾ പരിശോധിച്ച് അധികൃതർക്ക് കൈമാറണം. കൂടാതെ ഇൻഷുറൻസായി 1,500 രൂപ ഒടുക്കുകയും വേണം. കൃത്യമായ അറ്റകുറ്റപണികൾ നടത്താത്ത അധികൃതർക്കെതിരെ പിഴ ചുമത്തുമെന്നും ബില്ലിൽ പറയുന്നു.