കൊല്ലം: വീട്ടുകാർ ആനയടി ഉത്സവത്തിന് പോയ തക്കത്തിന് സൈനികന്റെ വീട് കുത്തിത്തുറന്ന് 22 പവൻ സ്വർണവുമായി കടന്നു കളഞ്ഞ് മോഷ്ടാവ്. ശൂരനാട് തെക്ക് കക്കാകുന്ന് ഇഞ്ചക്കാട് പുറങ്ങാട്ടുവിള തെക്കേതിൽ ബാബുക്കുട്ടക്കുറുപ്പിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ സുവർണകുമാരി, സൈനികരായ മകൻ ഹരികുമാർ, മരുമകൾ ശ്രീദേവി, ചെറുമകൾ ആർദ്ര ഹരി എന്നിവരുടെ ആഭരണങ്ങളാണ് കവർന്നത്.
ആനയടിയിലെ ബന്ധുവീട്ടിൽ കുടുംബസമേതം ഉത്സവാഘോഷത്തിന് പോയ സമയമായിരുന്നു മോഷണം നടന്നത്. രാത്രി പതിനൊന്ന് മണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുറികളിൽ നിറയെ മുളക് പൊടി വിതറിയ നിലയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. തുടർന്ന് സംശയം തോന്നി നടത്തി പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ പിൻഭാഗത്തെ ഇരുമ്പ് ഗ്രിൽ താക്കോൽ ഉപയോഗിച്ച് തുറന്നതിന് ശേഷം വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്ത് കടന്നു. കിടപ്പുമുറികളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലകളും വളകളും മോതിരങ്ങളുമാണ് നഷ്ടമായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.