മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്ധവ് താക്കറെ മറുപടി നൽകാത്തത് പുതിയ വോട്ട് ബാങ്കിനെ ഭയന്നാണെന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറിന്റെയും കോൺഗ്രസിന്റെ വോട്ട് ബാങ്ക് ഇപ്പോൾ ഉദ്ധവ് താക്കറെയുടേത് കൂടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സാംഗ്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ശിവസേനയുടെ വ്യാജ പതിപ്പിന്റെ തലവനായ ഉദ്ധവ് താക്കറെയോട് എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്. മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് മുന്നിൽ നിങ്ങൾ ഇതിന് മറുപടി നൽകണം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കണോ വേണ്ടയോ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് തെറ്റാണോ, രാമക്ഷേത്രം പണിതുയർത്തിയത് നല്ല കാര്യമാണോ അതോ മോശം കാര്യമാണോ ഈ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകണം. എന്നാൽ പുതിയ വോട്ട് ബാങ്കിനെ പേടിച്ച് അദ്ദേഹം ഇതിനൊന്നും മറുപടി തരില്ല.
ജിഹാദിന് വോട്ട് ചെയ്യുന്നവരും വികസനത്തിന് വോട്ട് ചെയ്യുന്നവരും തമ്മിലുളള മത്സരമാണ് ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ്. ഇന്ന് രാജ്യത്ത് രണ്ട് സംഘങ്ങളാണ് ഉള്ളത്. ഒന്ന് രാമക്ഷേത്രത്തിന് എതിരായിട്ടുള്ളത്. മറ്റൊന്ന് മോദിജിയുടെ സംഘമാണ്. ജിഹാദിന് വേണ്ടിയാണ് ഒരു കൂട്ടർ വോട്ട് കൊടുക്കുന്നത്. അതേസമയം മറുവശത്ത് ഉള്ളവരാകട്ടെ അവർ വികസനത്തിനായി വോട്ട് ചെയ്യും. സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഒരു വശത്ത്. മറു വശത്ത് ആകട്ടെ മോദിജിയുടെ നേതൃത്വത്തിൽ ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഉള്ളത്.
ഉറി, പുൽവാമ ആക്രമണം ഉണ്ടായി പത്ത് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകി. എന്നാൽ കോൺഗ്രസ് അധികാരത്തിൽ ഇരുന്നപ്പോൾ അവർ തീവ്രവാദമെന്ന വിപത്തിനെ പൂർണമായും അവഗണിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് , അതായത് സോണിയ-മൻമോഹൻ സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ പാകിസ്താനിൽ ആലിയയും മാലിയയും ജമാലിയയുമെല്ലാം ഇന്ത്യയിൽ വന്ന് ബോംബ് സ്‌ഫോടനം നടത്തി തിരികെ പോകും. ആരും ഒന്നും പറയില്ല.
2014ൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുണ്ടായ ആക്രമണത്തിന് കനത്ത തിരിച്ചടി നമ്മുടെ രാജ്യം കൊടുത്തു. കാരണം അപ്പോൾ മൻമോഹൻ സിംഗ് അല്ല പ്രധാനമന്ത്രി. നമ്മുടെ സൈന്യം യാതൊരു മടിയുമില്ലാതെ പാകിസ്താനുള്ളിൽ കടന്ന് പ്രതികാരം തീർത്തു. രാജ്യം ഇന്ന് വികസനത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അവിടെ വിട്ടുവീഴ്ചകൾക്ക് സ്ഥാനമില്ല. രാജ്യതാത്പര്യം മാത്രമാണ് എല്ലാക്കാലത്തും സംരക്ഷിച്ചിട്ടുള്ളതെന്നും” അമിത് ഷാ വ്യക്തമാക്കി.