തമിഴ് സംവിധായകൻ മണികണ്ഠനിൽ നിന്ന് മോഷ്ടിച്ച ദേശീയ അവാർഡ് തിരികെ നൽകി കള്ളന്മാർ. മഥുര, ഉസ്ലാംപെട്ടിയിലെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവർ നടന്റെ അവാർഡ് മോഷ്ടിച്ചത്. പുരസ്കാരം തിരികെ നൽകിയതിനൊപ്പം ഒരു ക്ഷമാപണ കുറിപ്പുകൂടി ഇവർ വച്ചിട്ടുണ്ട്.മണികണ്ഠൻ കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസിക്കുന്നത്. മഥുരയിലെ വീട്ടിൽ വളർത്തുമൃഗങ്ങളാണുള്ളത്. ഇവർക്ക് ഭക്ഷണം നൽകുന്നത് സംവിധായകന്റെ സുഹൃത്തുക്കളാണ്.
കഴിഞ്ഞ ദിവസം ഇവർ മൃഗങ്ങൾക്ക് ഭക്ഷണം നൽകാനെത്തിയപ്പോഴാണ് വീട്ടിലെ കതക് തുറന്നു കിടക്കുന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ മോഷണം നടന്ന കാര്യം അറിയുന്നത്. ഉസ്ലംപെട്ടി പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. ഒരുലക്ഷത്തോളം രൂപയും15 പവൻ ആഭരണങ്ങളും നഷ്ടമായിരുന്നു. ഇതിനൊപ്പം ദേശീയ അവാർഡും.
അന്വേഷണം ആരംഭിച്ചപ്പോഴാണ് വീടിന്റെ മതിലിൽ ഒരു ബാഗിൽ ദേശീയ അവാർഡും ക്ഷമാപണ കുറിപ്പും കണ്ടെത്തിയത്. സർ ഞങ്ങളോട് ക്ഷമിക്കണം നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില തിരിച്ചേൽപ്പിക്കുന്നു- കുറിപ്പിൽ മോഷ്ടാക്കൾ വ്യക്കമാക്കി. സംഭവം എന്തായാലും വൈറലായിട്ടുണ്ട്. കാക്ക മുട്ടൈ എന്ന ആദ്യ ചിത്രമാണ് മണികണ്ഠന് ദേശീയ അവാർഡ് നേടികൊടുത്തത്. കടൈസി വ്യവസായി എന്ന അവസാന ചിത്രവും ദേശീയ അവാർഡ് നേടിയിരുന്നു.