ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജാമ്യം. കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നാല് പ്രതികൾക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ് മാലിക്, അജയ്കുമാർ എന്നിവർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജീവപര്യന്തം വിധിച്ച സാകേത് വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള പ്രതികളുടെ അപ്പീൽ തീർപ്പാക്കുന്നത് വരെ ശിക്ഷ മരവിപ്പിക്കുകയും ചെയ്തു. കേസിൽ 14 വർഷവും പത്ത് മാസവുമായി കസ്റ്റഡിയിൽ കഴിയുകയാണെന്ന പ്രതികളുടെ വാദം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസിൽ അജയ് കുമാർ ജയിൽ മോചിതനാകും. എന്നാൽ ജിഗിഷ ഘോഷ് വധക്കേസിൽ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ് മാലിക് എന്നിവർ തടവ് ശിക്ഷ അനുഭവിക്കുന്നതിനാൽ ജയിലിൽ നിന്നും പരോളിലൂടെ മാത്രമാകും പുറത്തിറങ്ങാൻ സാധിക്കുക. 2008 സെപ്റ്റംബർ 30-നാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചെ 3.30-ഓടെ ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങവെയാണ് സൗമ്യ വിശ്വനാഥൻ വെടിയേറ്റ് മരിച്ചത്.