അബുദാബി: ഇന്ത്യയും യുഎഇയും തമ്മിൽ വ്യാപാര, ഇലക്ട്രിക്കൽ, സാമ്പത്തിക ധാരണാപത്രങ്ങൾ കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുഎഇ ഭരണാധികാരി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിലാണ് ധാരണാപത്രങ്ങൾ കൈമാറിയത്. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, ഇലക്ട്രിക്കൽ ഇൻ്റർകണക്ഷൻ, വ്യാപാര മേഖലയിലെ സഹകരണം, ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി എന്നീ ധാരണാപത്രങ്ങളാണ് കൈമാറിയത്.
തത്സമയ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകളായ ഇന്ത്യയുടെ യുപിഐയും യുഎഇയുടെ എഎഎൻഐയും, ആഭ്യന്തര ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളായ ഇന്ത്യയുടെ റുപേയും യുഎഇയുടെ ജയ്‌വാനും തമ്മിൽ ബന്ധിപ്പിക്കുന്ന കരാറുകളും കൈമാറി. തുടർന്ന് നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റും ചേർന്ന് അബുദാബിയിൽ യുപിഐ റുപേ കാർഡ് സർവീസ് ലോഞ്ച് ചെയ്തു.
ദ്വിദിന സന്ദർശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് അറബ് രാജ്യം നൽകിയത്. തുടർന്ന് ഇരുനേതാക്കളുടെയും നേതൃത്വത്തിൽ പ്രതിനിധി തലത്തിൽ നിരവധി ചർച്ചകളും നടന്നു.













