ഇസ്ലാമാബാദ്: ബലൂചിസ്ഥാനിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിൽ വീഴ്ച ആരോപിച്ച് പാകിസ്താനിലെ ഇടക്കാല പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കറിനോട് ഹാജരാകാൻ നിർദ്ദേശിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഈ മാസം 19ന് കേസിന്റെ വിചാരണ നടക്കുമ്പോൾ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തിരോധാനങ്ങളിൽ അന്വേഷണ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നത് സംബന്ധിച്ച ഹർജിയിൽ വാദം തുടരവെ ആണ് അൻവാറുൾ ഹഖ് കാക്കറിനെ വിളിച്ചു വരുത്താൻ ഹൈക്കോടതി ജസ്റ്റിസ് മൊഹ്സിൻ അക്തർ കയാനി നിർദ്ദേശിച്ചത്.
കാണാതായവരെ കണ്ടെത്തുന്നതിൽ അധികാരികളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി ജസ്റ്റിസ് കയാനി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള തട്ടിക്കൊണ്ടു പോകലുകളിൽ കുറ്റക്കാർക്ക് വധശിക്ഷ തന്നെ നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അൻവാറുൾ ഹഖ് കാക്കറിനെ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ട കോടതി, വരാനിരിക്കുന്ന പുതിയ പ്രധാനമന്ത്രിയോട് കോടതിയിൽ പിന്നീട് ഹാജരാകാൻ നിർദ്ദേശം നൽകുമെന്നും പറഞ്ഞതായി പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേസിൽ അന്വേഷണം നടത്താൻ സർക്കാരിന് കൂടുതൽ സമയം ആവശ്യമാണെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ ഉസ്മാൻ ഗുമൻ വാദം തുടരുന്നതിനിടെ പറഞ്ഞു. കാണാതായവരിൽ ഒരു വിദ്യാർത്ഥിയെ കണ്ടെത്തിയതായും ഉസ്മാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഡിസംബറിൽ ഡിഫൻസ് ഓഫ് ഹ്യൂമൻ റൈറ്റ്‌സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പാകിസ്താനിൽ 51 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇത്തരത്തിലുള്ള ആകെ കേസുകളുടെ എണ്ണം 3120 ആണ്. ഇതിൽ 595 പേരെ പേരെ കണ്ടെത്തിയിട്ടുണ്ട്. 88ഓളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ബലൂചിസ്ഥാനിൽ നിന്ന് കാണാതായ 82 പേരിൽ 67 പേർ എവിടെയാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 12 പേരെ മോചിപ്പിക്കാൻ സാധിച്ചെങ്കിലും തുടർന്നുള്ള അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.