ന്യൂഡൽഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക ബിജെപി പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശിൽ നിന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ, മായ നരോല്യ, ബൻസിലാൽ ഗുർജാർ, ഉമേഷ് നാഥ് മഹാരാജ് എന്നിവരാണ് മത്സര രംഗത്തുള്ളത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിൽ നിന്ന് മത്സരിക്കും.
ഫെബ്രുവരി 27-നാണ് 15 സംസ്ഥാനങ്ങളിലെ ഒഴിവുവന്ന 56 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക രണ്ട് ദിവസം മുൻപ് ബിജെപി നേതൃത്വം പുറത്തിറക്കിയിരുന്നു. ബീഹാറിൽ നിന്നും ഡോ. ധർമ്മ ശീല ഗുപ്തയും ഡോ. ഭീം സിംഗും ആണ് ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് എത്തുക. ഛത്തീസ്ഗഡിലെ ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി രാജാ ദേവേന്ദ്ര പ്രതാപ് സിംഗ് ആണ്. ഹരിയാനയിൽ നിന്നും സുഭാഷ് ബരാല ആണ് രാജ്യസഭാ സ്ഥാനാർത്ഥി ആകുന്നത്. കർണാടകയിൽ നിന്നും ഒഴിവ് വന്നിട്ടുള്ള ഒരു രാജ്യസഭാ സീറ്റിൽ നാരായണ കൃഷ്ണസ ഭണ്ഡഗേ സ്ഥാനാർത്ഥിയാകുന്നത്.
യുപിയിൽ ഒഴിവുള്ള ഏഴ് സീറ്റിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ആർപിഎൻ സിംഗ്, സുധാംശു ത്രിവേദി, ചൗധരി തേജ്വീർ സിംഗ്, സാധന സിംഗ്, അമർപാൽ മൗര്യ, സംഗീത ബൽവന്ത്, നവീൻ ജെയിൻ എന്നിവർ ബിജെപി ടിക്കറ്റിൽ മത്സരിക്കും.
ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക, ഒഡീഷ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. ഫെബ്രുവരി 27ന് രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് തിരഞ്ഞെടുപ്പ്.