ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നേരിടുന്നത് വ്യത്യസ്തമായ പ്രശ്‌നങ്ങളാണ്. ചിലർ സാമ്പത്തിക വെല്ലുവിളികൾ നേരിടുമ്പോൾ മറ്റുള്ളവരുടെ പ്രശ്‌നം ജനസംഖ്യ വർധിക്കുന്നതാണ്. എന്നാൽ ദക്ഷിണ കൊറിയയുടെ പ്രശ്‌നം ഇതൊന്നുമല്ല. നേരെ മറിച്ച് ജനന നിരക്ക് കുറയുന്നതാണ്. ആശങ്കയിലായ ഭരണാധികാരികൾ നിരവധി പദ്ധതികളാണ് പ്രസവിക്കുന്ന അമ്മമാർക്കായി ഒരുക്കിയിരിക്കുന്നത്.
ദക്ഷിണ കൊറിയയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയായ ബുയങ് ഗ്രൂപ്പ് നൽകുന്നത് വമ്പൻ ഓഫറുകളാണ്. 2021-ന് ശേഷം ജനിക്കുന്ന ഓരോ ജീവനക്കാരുടെ കുട്ടിക്കും 100 ദശലക്ഷം വോൺ അതായത് 62.12 ലക്ഷം രൂപയാണ് കമ്പനി നൽകുന്നത്. രാജ്യത്തെ കുറഞ്ഞ ജനനനിരക്ക് വർധിപ്പിക്കാനുള്ള ശ്രമമാണിതെന്ന് കമ്പനി സിഇഒ ലീ ജോങ്-ക്യുൻ പറഞ്ഞു.
ജീവനക്കാരന് കുട്ടികളെ വളർത്താനുള്ള സഹായധനമായാണ് ഇത് നൽകുന്നത്. 2021 ന് ശേഷം ജനിക്കുന്ന കമ്പനി ജീവനക്കാരുടെ ഓരോ കുട്ടിക്കും 62.12 ലക്ഷം രൂപ നൽകും. ഒപ്പം മൂന്ന് കുഞ്ഞുങ്ങളുള്ള കുടുംബത്തിന് വീട് വെച്ച് നൽകാനും പദ്ധതിയുണ്ട്, സിഇഒ കൂട്ടിച്ചേർത്തു.
ജനനനിരക്ക് നിലവിലെ നിരക്കിൽ തുടരുകയാണെങ്കിൽ, രാജ്യം 20 വർഷത്തിനുള്ളിൽ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ലീ ജോങ്
മുന്നറിയിപ്പ് നൽകി. സാമ്പത്തിക ഭാരവും ജോലിയും കുടുംബജീവിതം ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടുമാണ് ദക്ഷിണ കൊറിയക്കാരെ കുഞ്ഞുങ്ങളിൽ നിന്ന് പിന്നോട്ടടിക്കുന്നത്. 2022-ൽ 2.5 ലക്ഷം ശിശുക്കൾക്ക് മാത്രമാണ് ദക്ഷിണ കൊറിയ ജന്മം നൽകിയത്.
ജനുവരിയിൽ കുഞ്ഞ് ജനിച്ച ഒരു ജീവനക്കാരൻ കമ്പനി നയത്തിൽ ആവേശത്തിലാണ്. കുട്ടിയെ വളർത്തുന്നതിൽ ആദ്യം ആശങ്കയുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ തങ്ങൾ രണ്ടാമത്തെ കുട്ടിക്ക് വേണ്ടി പ്ലാൻ ചെയ്യുകയാണെന്നും ജീവനക്കാരൻ പറഞ്ഞു.