അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷേത്ര സമുച്ചയത്തിൽ അണിനിരന്ന് പതിനായിരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു നോക്ക് കാണാനും ഭാരതീയർ കാത്തിരുന്ന പുണ്യമുഹൂർത്തിന് പങ്കുചേരാനും നിരവധി പേരാണ് ക്ഷേത്രപരിസരത്തേക്ക് എത്തുന്നത്. മോദി-മോദി എന്ന വാക്യങ്ങൾ ജനങ്ങൾക്കിടയിൽ അലയടിക്കുകയാണ്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുഎഇ ഭരണാധികാരികൾക്കും നന്ദി അറിയിക്കുന്നുവെന്ന് ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ പ്രതികരിച്ചു. വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ രാവിലെ തന്നെ ജനങ്ങൾ ക്ഷേത്ര പരിസരത്ത് അണിനിരന്നിരുന്നു.
ഇന്ന് രാവിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകൾ നടന്നിരുന്നു. തുടർന്ന് വൈകിട്ടാണ് സമർപ്പണ ചടങ്ങുകൾ നടക്കുക. മഹന്ത് സ്വാമി മഹാരാജാണ് കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുക.
2015-ലാണ് ദുബായ്-അബുദാബി ഹൈവേയില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്. സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായിരുന്ന സ്വാമി മഹാരാജിന്റെ സ്വപ്നമാണ് ഇന്ന് സാക്ഷാത്കരിക്കാൻ പോകുന്നത്. അറബ് ലോകത്തെ ലക്ഷക്കണക്കിന് വിശ്വാസികളുടെ സ്വപ്നമായിരുന്നു ഈ ക്ഷേത്രം.