ഇന്ത്യൻ ടീമിലേക്കുള്ള സ്പിന്നർ വരുൺ ചക്രവർത്തിയുടെ കടന്നുവരവിനെ ദേ വന്നു, ദാ പോയി എന്നു പറയാം. കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിന് വേണ്ടി 2020-ൽ മികച്ച പ്രകടനം കാഴ്ച വച്ചതോടെയാണ് വരുണിനെ തേടി ഇന്ത്യൻ ടീമിൽ നിന്ന് വിളിയെത്തിയത്. 2021 ജൂലൈയിൽ ടി20യിൽ ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. പിന്നാലെ അതേവർഷം നടന്ന ടി20 ലോകകപ്പിലും വരുൺ ഇന്ത്യൻ ടീമിന്റെ ഭാഗമായി. ഇപ്പോൾ ടീമിൽ നിന്ന് തഴയാനുണ്ടായ സാഹചര്യത്തെ കുറിച്ച് അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
പരിക്കിനെ തുടർന്നല്ല തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയത്. വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു കടന്നുപോയത്. ചെറിയ പരിക്കായിരുന്നു എനിക്കുണ്ടായിരുന്നത്. രണ്ട്- മൂന്ന് ആഴ്ചത്തെ വിശ്രമത്തിനൊടുവിലാണ് ഞാൻ ഫിറ്റ്‌നസ് വീണ്ടെടുത്തത്. പക്ഷേ അതിനുശേഷം, എന്നെ ടീമിലേക്ക് പരിഗണിച്ചില്ല. ഗുരുതര പരിക്കേറ്റെന്നും ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെന്നുമുള്ള വാർത്തകളാണ് ആരൊക്കെയോ ചേർന്ന് പ്രചരിച്ചത്. പക്ഷേ സത്യത്തിൽ എനിക്ക് പരിക്കുണ്ടായിരുന്നില്ല.- വരുൺ പറഞ്ഞു.
കഴിഞ്ഞ ഐപിഎൽ സീസൺ എനിക്ക് മികച്ച ഓർമ്മകളായിരുന്നില്ല സമ്മാനിച്ചത്. 2021ലെ ലോകകപ്പിൽ സംഭവിച്ചത് എന്നെ അലട്ടി. ഇന്ത്യൻ ടീമിലേക്കെത്താൻ ഞാൻ തീവ്രമായി ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ എന്റെ മാനസികാരോഗ്യത്തെ പോലും ഇത് ബാധിച്ചു. ബൗളിംഗിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.- വരുൺ കൂട്ടിചേർത്തു.