കൊൽക്കത്ത: അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇടനിലക്കാരന്റെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ ഇടനിലക്കാരനായ റജീബ് ഡേയുമായി ബന്ധമുള്ള ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. ബംഗാൾ മുൻ മന്ത്രി പാർത്ഥാ ചാറ്റർജിയുടെ സഹായിയാണ് റജീബ് ഡേയെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അദ്ധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രസന്ന റോയി എന്ന മറ്റൊരു ഇടനിലക്കാരന്റെ വസതിയിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പശ്ചിമ ബംഗാളിലെ ബാലക അബാസനിലാണ് റെയ്ഡ് നടന്നത്. കേസിൽ തൃണമൂൽ കോൺഗ്രസിന്റെ നിരവധി മുതിർന്ന നേതാക്കളെയും ഇഡി ചോദ്യം ചെയ്തിരുന്നു. തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയേയും ഭാര്യയെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.
2014- 2021 കാലയളവിലാണ് സംസ്ഥാനത്ത് അദ്ധ്യാപക നിയമനത്തിൽ അഴിമതി നടന്നത്. സർക്കാർ സ്കൂളുകളിൽ അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതിന് 100 കോടിയോളം രൂപയാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈപ്പറ്റിയതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സെലക്ഷൻ പരീക്ഷയിൽ തോറ്റ ഉദ്യോഗാർത്ഥികളിൽ നിന്നാണ് പണം വാങ്ങിയത്. ഇത്തരത്തിൽ ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും അഞ്ച് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങിയതായി സിബിഐ കണ്ടെത്തി.