കൊൽക്കത്ത: സന്ദേശ്ഖാലി കലാപബാധിത പ്രദേശം സന്ദർശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തെ തടഞ്ഞ് ബംഗാൾ പോലീസ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ രൂപീകരിച്ച ആറംഗ പ്രതിനിധി സംഘമാണ് ഇന്ന് സന്ദേശ്ഖാലിയിലെത്തിയത്. കേന്ദ്രമന്ത്രി അന്നപൂർണാദേവി, പ്രതിമ ഭൗമിക്, സുനിത ദുഗ്ഗൽ, കവിതാ പടീദാർ, സംഗീത യാദവ്, ബ്രിജ് ലാൽ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. സംസ്ഥാന നേതാവ് അഗ്നിമിത്ര പോളും സംഘത്തിനൊപ്പമുണ്ട്. എന്നാൽ, സന്ദേേശ്ഖാലിയിൽ പ്രവേശിക്കാനും ദുരിതബാധിതരോട് സംസാരിക്കാനോ ഇവരെ പോലീസ് അനുവദിച്ചില്ല.
പോലീസിന് തങ്ങളെ തടയാൻ അവകാശമില്ലെന്നും ദുരിതബാധതരെ കാണാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംഘം പ്രതിഷേധം കടുപ്പിച്ചു. ഷജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പോലീസ് കാട്ടുന്നത് അനാസ്ഥയാണ്. പോലീസും ഭരണകൂടവും അക്രമകാരികൾക്ക് പിന്തുണ നൽകുകയാണോ എന്ന് സംശയമുണ്ടെന്നും സംഘം വിമർശിച്ചു.
ഷജഹാനെയും ഗുണ്ടകളെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നെങ്കിൽ, തങ്ങൾക്ക് ഈ ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വരില്ലായിരുന്നു. സംസ്ഥാനത്ത് ഒന്നും ശരിയായി നടക്കുന്നില്ലെന്ന് തങ്ങളെ തടഞ്ഞതിൽ നിന്ന് മനസിലായി. കുറ്റവാളികൾക്കും ഗുണ്ടകൾക്കുമാണ് പോലീസ് സംരക്ഷണം നൽകുന്നത് മറിച്ച് പൊതുജനങ്ങൾക്കല്ലെന്നും അന്നപൂർണാ ദേവി ആരോപിച്ചു.