മ്യൂനിക്: കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. മൂനിച്ച് സെക്യൂരിറ്റി കോൺഫറൻസിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ നിലവിലത്തെ സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ചയായതായി എസ്. ജയശങ്കർ പറഞ്ഞു. വിവിധ ആഗോള വിഷയങ്ങൾ ജോളിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായും അദ്ദേഹം എക്സിൽ കുറിച്ചു.
ഭാരതത്തിനെതിരെ കനേഡയിൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കനേഡിയൻ ഭരണകൂടത്തിന്റെ ആരോപണങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഭാരതം മറുപടി നൽകിയത്. കാനഡയിലെ ഹൈക്കമ്മീഷനിലെയും കോൺസിലേറ്റിലെയും പ്രവർത്തനങ്ങൾ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഭാരതം താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
മ്യൂനിക് സെക്യൂരിറ്റി കോൺറൻസിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. പടിഞ്ഞാറൻ ഏഷ്യ, യുക്രെയ്ൻ, ഇന്തോ- പസഫിക് മേഖല എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യങ്ങൾ ഇരുവരു വിലയിരുത്തി. ഇന്ത്യ- അമേരിക്ക ബന്ധം ശക്തമാക്കാനായി ഇരു രാജ്യങ്ങളും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ, പെറു വിദേശകാര്യ മന്ത്രി ജേവ്യേർ, ബൾഗേറിയൻ വിദേശകാര്യ മന്ത്രി മറിയ ഗബ്രിയേൽ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.