ന്യൂഡൽഹി: ഭാരതീയ നാവികസേന സംഘടിപ്പിക്കുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് മാലദ്വീപ്. ചൈനീസ് ബന്ധവും പ്രധാനമന്ത്രിക്കെതിരായ വ്യക്തി അധിക്ഷേപവും കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം മാലദ്വീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വിശാഖപട്ടണത്തിൽ ഫെബ്രുവരി 19 മുതൽ 27 വരെ നടക്കുന്ന സൈനിക അഭ്യാസത്തിൽ തങ്ങളുടെ രാജ്യത്ത് നിന്നുള്ള നാവിക സംഘം പങ്കെടുക്കുമെന്ന് മാലദ്വീപ് അറിയിച്ചുകഴിഞ്ഞു.
ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ മിലാൻ നാവിക അഭ്യാസത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇത്തരത്തിൽ രണ്ട് ഹൈ ഗ്രൂപ്പ് ചർച്ചകൾ നടന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് തങ്ങളുടെ നാവിക സംഘം അഭ്യാസത്തിൽ പങ്കെടുക്കുമെന്ന് മാലദ്വീപ് സ്ഥിരീകരിച്ചത്. ലെഫ്.കേണൽ യൂസഫ് നിഷറിന്റെ നേതൃത്വത്തിലുള്ള സംഘമാകും മാലദ്വീപ് നാവികസേനയെ പ്രതിനിധീകരിച്ച് വിശാഖപട്ടണത്തിൽ എത്തുക.
നാളെ മുതൽ ആരംഭിക്കുന്ന മിലാൻ സംയുക്ത നാവിക അഭ്യാസം 9 ദിവസം നീണ്ടു നിൽക്കും. 50 രാജ്യങ്ങളിൽ നിന്നുള്ള നാവിക സംഘങ്ങൾ ഇതിൽ പങ്കാളികളാകും. നാവിക മേഖലയിലെ പരസ്പര സഹകരണം വർധിപ്പിക്കുക, നാവിക പ്രതിരോധ സംവിധാനങ്ങൾ പരസ്പരം പങ്കുവയ്‌ക്കുക, സമുദ്രത്തെ സുരക്ഷിതമാക്കി വാണിജ്യ വളർച്ച ഉറപ്പുവരുത്താനുള്ള കൂട്ടായ ശ്രമം നടത്തുക തുടങ്ങിയവയാണ് മിലാന്റെ പ്രധാന ലക്ഷ്യങ്ങൾ. 1995 ലാണ് മിലാൻ ആരംഭിച്ചത്. ഇന്തോനേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലെ നാവിക സേനാ സംഘങ്ങളാണ് ആദ്യ നാവിക അഭ്യസത്തിൽ പങ്കെടുത്തത്. എന്നാൽ ഇന്ന് ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, അമേരിക്ക, ഇസ്രായേൽ, ഇറാഖ്, കൊറിയ തുടങ്ങീ 51 രാജ്യങ്ങൾ മിലാനിൽ പങ്കെടുക്കുന്നുണ്ട്.