തൃശൂർ: പുത്തൂർ സഹകരണ ബാങ്കിൽ നിന്നും പണം തട്ടിയ സംഭവത്തിൽ സെക്രട്ടറിയും ബോർഡ് അംഗവും കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ് കോടതി. ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ, ഭരണ സമിതി അംഗമായിരുന്ന ഓമന ജോണി എന്നിവരെയാണ് വിജിലൻസ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് 3 വർഷം കഠിന തടവും 3,30,000 രൂപ പിഴയും വിധിച്ചു.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കിൽ ഫിക്‌സ്ഡ് ഡെപ്പോസിറ്റായി പണം നിക്ഷേപിച്ചവർക്ക് ബാഗുകൾ വിതരണം ചെയ്യാനെന്ന പേരിൽ ബാങ്കിൽ നിന്നും പണം അപഹരിച്ച് കടന്നു കളയാൻ ശ്രമിച്ച കേസിലാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. നിക്ഷേപകർക്ക് ബാഗുകൾ വാങ്ങി നൽകുന്നതിനായി 88,000 രൂപയുടെ വ്യാജ ബില്ലാണ് ഇവർ നൽകിയത്. ഓമന ജോണിയുടെ പരിചയത്തിലുള്ള ബാഗ് നിർമ്മാണ ഷോപ്പിന്റെ മറവിലാണ് പ്രതികൾ പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പണം തട്ടിയ വിവരം പുറത്തറിഞ്ഞത്. കേസിലുൾപ്പെട്ടിരുന്ന പ്രസിഡന്റ് സുരേഷിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.