കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ ആഘോഷിച്ചിരുന്നു. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ സുപ്രിയയും പൂര്‍ണിമയും മല്ലികയുടെ സിനിമാ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാഷ്‌ട്രീയസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുമെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.
ചടങ്ങിൽ വൈകാരികമായ പൃഥ്വിരാജിന്റെ പ്രസംഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പൃഥ്വിരാജിന്റെ പ്രസംഗം കേട്ട് കണ്ണ് നിറയുന്ന മല്ലികാ സുകുമാരനെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
‘സ്വന്തം കർമ്മ മേഖലയിൽ 50 വർഷം പ്രവർത്തിക്കുക എന്നത് വളരെ ചുരുക്കം ചിലർക്ക് കിട്ടുന്ന അത്യപൂർവ്വമായ ഭാഗ്യമാണ്. പ്രത്യേകിച്ചും സിനിമയിൽ 50 വർഷം നിൽക്കുക എന്നത് അത്ഭുതമായ കാര്യമാണ്. ഞാനും ചേട്ടനും പിന്നിട്ട 2 ദശാബ്ദം നോക്കുമ്പോൾ മനസിലാകും, 50 വർഷം എന്നത് വലിയ കാര്യമാണെന്ന്. ഇതിൽ ഏറ്റവും വലിയ അത്ഭുതം, ഒരു കാൽ നൂറ്റാണ്ടോളം സിനിമയിൽ നിന്നും അമ്മ വിട്ട് നിന്നിരുന്നു ഒരു വീട്ടമ്മ മാത്രമായി. എന്നിട്ട് തിരിച്ച് വന്നപ്പോഴും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
എനിക്ക് തോന്നുന്നു, ലോകത്തിൽ എനിക്ക് മാത്രമായിരിക്കും എന്റെ അമ്മയോടൊപ്പം അഭിനയിക്കാനും അമ്മ അഭിനയിച്ച സിനിമ നിർമ്മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും കഴിഞ്ഞിട്ടുള്ളത്. ഈ മൂന്ന് സൗഭാഗ്യവും ലഭിച്ച എത്ര മക്കളുണ്ടെന്ന് എനിക്കറിയില്ല. അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററില്‍ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാന്‍ എന്നോടു തന്നെ പറയുന്ന ഒരു കാര്യമുണ്ട്, അമ്മയാണ് ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റ് എന്ന്. സത്യത്തില്‍ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്‌ക്ക് ഇനിയും സിനിമയില്‍ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയില്‍, ഒരു സ്ത്രീ എന്ന് നിലയില്‍ ഞാന്‍ 41 വര്‍ഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്.
അച്ഛൻ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ, അമ്മ ഒറ്റയ്‌ക്ക് മറ്റൊരു വണ്ടിയിലാണ്. ഞാനും ചേട്ടനും അച്ഛനൊപ്പം ആംബുലൻസിൽ ആയിരുന്നു. അന്ന് ഞാൻ ആലോചിച്ചിരുന്നു, അമ്മ എന്ത് ചെയ്യും… ഞാനും ചേട്ടനും ഓക്കെയാണ്. അമ്മ എന്ത് ചെയ്തു എന്നതിന്റെ ഉത്തരമാണ്, ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും.’- പൃഥ്വിരാജ് പറഞ്ഞു.