കാസർകോട്: കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിർവഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരം ഓൺലൈനായാകും ഉദ്ഘാടനം ചെയ്യുക.
മൂന്ന് നിലകളിലായി 68,200 ചതുരശ്രയടിയിലാണ് ഡോ.ബി.ആർ. അംബേദ്കർ ഭവൻ നിർമിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹെഫ (ഹയർ എഡ്യൂക്കേഷൻ ഫിനാൻസിങ് ഏജൻസി) പദ്ധതി പ്രകാരം 38.16 കോടി രൂപ ചെലവിലാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ഭരണനിർവഹണവുമായി ബന്ധപ്പെട്ട മുഴുവൻ വിഭാഗങ്ങളും പുതിയ മന്ദിരത്തിലേക്ക് മാറും.
ആദ്യ നിലയിലാകും വൈസ് ചാൻസലറുടെ കാര്യാലയം. രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ തുടങ്ങിയവരുടെ ഓഫീസുകൾ, അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ്, ഫിനാൻസ്, എക്‌സാം, പർച്ചേസ് തുടങ്ങി വിവിധ സെക്ഷനുകളും മന്ദിരത്തിൽ പ്രവർത്തിക്കും. ദിവ്യാംഗ സൗഹൃദവുമാണ് പെരിയയിലെ മന്ദിരം. ലിഫ്റ്റ്, വൈഫൈ, പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
22 സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 12,744 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ജമ്മുവിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് പുറമെ കേരള കേന്ദ്ര സർവകലാശാലയിലും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പെരിയ കാമ്പസിൽ പുതിയ മന്ദിരത്തിന് മുന്നിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന പരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, സി.എച്ച്. കുഞ്ഞമ്പു എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.















