തൃശൂർ: അതിരപ്പിള്ളിയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളെ ഓടിച്ചു. വെറ്റിലപ്പാറ അരൂർമുഴിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കാടിനകത്ത് നിന്ന് കാട്ടാന ഫെൻസിംഗ് ലൈൻ തകർത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. റോഡിൽ ഇറങ്ങിയ കാട്ടാന ആളുകളെ ഓടിക്കുകയായിരുന്നു.
ജനവാസ മേഖലയിലെ വീടുകൾക്ക് സമീപത്ത് കാട്ടാന എത്തിയതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലായി. ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയവരെയും കാട്ടാന ഓടിച്ചു. സംഭവത്തിൽ വനം വകുപ്പ് ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്. വിവരം കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്നാണ് പരാതി.
ആന ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് മുതിർന്ന ഉദ്യോഗസ്ഥരെത്തി ആനയെ ഓടിക്കാൻ ശ്രമിച്ചത്. ശേഷം നാട്ടുകാരും വനപാലകരും ചേർന്ന് റോഡിൽ വാഹനങ്ങൾ നിയന്ത്രിച്ച് ആനയെ കാടു കയറ്റുകയായിരുന്നു. കൃഷിയിടങ്ങളിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി നാട്ടുകാർ പറയുന്നു.