കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പൊതുജനങ്ങൾക്ക് മുന്നിലിട്ട് രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി താലിബാൻ. ഗസ്നിയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ വച്ച് പ്രതികളെ വെടിവച്ച് കൊല്ലുകയായിരുന്നു. കൊലപാതക കുറ്റങ്ങളിൽ പ്രതികളായ രണ്ട് പേരെയാണ് പൊതുജന സമക്ഷത്തിൽ വധിച്ചത്.
വ്യത്യസ്ത കൊലക്കേസുകളിലെ പ്രതികളായിരുന്നു ഇരുവരും. 2017ലും 2022ലുമായി നടന്ന കത്തിക്കുത്ത് കൊലപാതക കേസിൽ പ്രതിയായ സൈദ് ജമാലും കുൽ ഖാനുമാണ് വധിക്കപ്പെട്ടത്. ആയിരക്കണക്കിന് ജനങ്ങളെ സാക്ഷി നിർത്തിയായിരുന്നു ഇവരുടെ വധശിക്ഷ. കൊലപാതക കേസുകളിൽ ഇരകളായവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
പ്രതികളെ കൊല്ലാനുള്ള അവസരവും ബന്ധുക്കൾക്ക് താലിബാൻ നൽകിയിരുന്നു. എങ്കിലും കുടുംബാംഗങ്ങൾ ഇതിൽ താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ താലിബാന്റെ പടയാളികൾ തന്നെയാണ് വധശിക്ഷ നടപ്പാക്കിയത്.
2021ലാണ് അഫ്ഗാനിസ്ഥാൻ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാൻ അധികാരം പിടിച്ചെടുത്തത്. ശേഷം ലോകത്തെ ഒരു സർക്കാരും താലിബാനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.