ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ ദിവസങ്ങളിലായി വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ദിവസങ്ങളോളം അയോദ്ധ്യയിൽ താമസിച്ചാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ഭക്തജനങ്ങൾ ബാലകരാമനെ കാണാൻ രാമജന്മഭൂമിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും നന്ദി അറിയിക്കുന്നുവെന്നും ഭഗവാൻ ശ്രീരാമന്റെ പുണ്യരൂപം ദർശിക്കാൻ സാധിക്കുന്നത് ഭാഗ്യമാണെന്നും ഭക്തർ പ്രതികരിച്ചു. സരയൂ നദിയിൽ സ്നാനം ചെയ്ത ശേഷമാണ് ഭക്തർ ക്ഷേത്ര ദർശനം നടത്തുന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒരു മാസം തികഞ്ഞ ഇന്നലെയും നിരവധി പേർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. 55 ലക്ഷത്തോളം ഭക്തരാണ് ക്ഷേത്രത്തിൽ ഇതുവരെ ദർശനത്തിനായി എത്തിയത്. അയോദ്ധ്യയിലേക്കുള്ള രാമഭക്തരുടെ തിരക്ക് അനുദിനം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാമക്ഷേത്രം തുറന്ന് രണ്ടാഴ്ച പിന്നിട്ടപ്പോൾ 12.8 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. 15 ദിവസത്തിനുള്ളില്‍ തന്നെ 30 ലക്ഷത്തിലധികം പേര്‍ ക്ഷേത്ര ദര്‍ശനം നടത്തി. പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദർശനം നടത്തുന്നതെന്ന് ക്ഷേത്ര തീർത്ഥ ട്രസ്റ്റ് അറിയിച്ചു.