വാഹൻ പോർട്ടൽ മുഖേന അപേക്ഷ ലഭിക്കുന്ന പക്ഷം വാഹനങ്ങൾക്ക് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കണമെന്ന് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യമാണെങ്കിൽ ഇക്കാര്യം ഉദ്യോഗസ്ഥർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
പുതിയ വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി വാഹൻ പോർട്ടൽ മുഖേന അപേക്ഷിക്കുമ്പോൾ കേന്ദ്രമോട്ടോർ വാഹന ചട്ടത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന രേഖകൾ ഉൾപ്പെടുത്തിയിരിക്കണം. ഇതിൽ കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വാഹനം ഒരു സ്ഥാപനത്തിന്റെ മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷിക്കുമ്പോൾ വ്യക്തികളുടെ വ്യക്തിഗത ആധാർ,പാൻ കാർഡ് എന്നീ വിവരങ്ങൾ ആവശ്യമാണെന്ന് നിർബന്ധിക്കരുത്.
എന്നാൽ സ്ഥാപനങ്ങളുടെ പാൻ, ടാൻ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി തുടർനടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ രജിസ്‌ട്രേഷനുള്ള അപേക്ഷയിൽ നോമിനിയുടെ പേര് നിർബന്ധമില്ല. നോമിനിയുടെ പേര് വയ്‌ക്കുന്ന സാഹചര്യത്തിൽ മാത്രമാണ് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടേണ്ടത്. അന്യസംസ്ഥാനത്ത് സ്ഥിരമേൽവിലാസമുള്ളതും സംസ്ഥാനത്ത് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യന്നതുമായ വ്യക്തികൾക്ക് വാഹനം രജിസ്റ്റർചെയ്യുന്നതിന് സ്ഥിരമേൽവിലാസം തെളിയിക്കുന്ന ആധാറിന്റെ പകർപ്പ് നൽകേണ്ടതുണ്ട്. ഇതിനൊപ്പം താത്കാലിക മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ നൽകിയാൽ രജിസ്‌ട്രേഷൻ അനുവദിക്കണം. മാർച്ച് ഒന്ന് മുതൽ ഈ നിർദ്ദേശങ്ങൾ നിലവിൽ വരും.