അശ്വിൻ വൈവിധ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബാസ്‌ബോൾ ബാറ്റർമാർ ഇടവേളയില്ലാതെ കൂടാരം കയറിയപ്പോൾ റാഞ്ചി ടെസ്റ്റിൽ ഇംഗ്ലണ്ട് ചീട്ടുക്കൊട്ടാരം പോലെ വീണു. അഞ്ചു വിക്കറ്റുമായി അശ്വിൻ കളം നിറഞ്ഞതോടെ വമ്പനടിക്കാർക്ക് ഒന്ന് ബാറ്റുയർത്താൻ പോലുമായില്ല. 145 എല്ലാവരും പുറത്താവുകയായിരുന്നു. 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ് ആതിഥേയർ.
ബെൻ ഡക്കറ്റ് (15), ഒലീ പോപ്പ് (0), ജോ റൂട്ട് (11), സാക് ക്രോലി (58), ജോണി ബെയർസ്റ്റോ (30), ബെൻ സ്റ്റോക്സ് (4), ബെൻ ഫോക്സ് (17), ടോം ഹാർട്ട്ലി (7), ഒലീ റോബിൻസൺ (0), ജെയിംസ് ആൻഡേഴ്സൻ (0) എന്നിവരാണ് മടങ്ങിയത്. ഒരു റൺസെടുത്ത ഷൊയ്ബ് ബഷീർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പുറത്താകാതെ നിന്നത്. ഇന്ത്യക്കായി അശ്വിൻ 5 വിക്കറ്റും കുൽദീപ് യാദവ് നാല് വിക്കറ്റും വീഴ്‌ത്തി. രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് നേടി.
സ്വന്തം നാട്ടിൽ 350 വിക്കറ്റ് തികയ്‌ക്കുന്ന 5-ാമതെ ബൗളർ എന്ന നേട്ടവും അശ്വിന് സ്വന്തമായി. 59-ാം മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8 ഓവറിൽ 40 റൺസെന്ന നിലയിലാണ്. രോഹിത് ശർമ്മയും (24) യശസ്വി ജയ്‌സ്വാളുമാണ്(16) ക്രീസിൽ. നേരത്തേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 307 റൺസിൽ അവസാനിച്ചു. ധ്രുവ് ജുറേലായിരുന്നു(90) ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. യശസ്വി ജയ്‌സ്വാൾ(73), രോഹിത് ശർമ്മ(2), ശുഭ്മാൻ ഗിൽ(38), രജത് പട്ടീദാർ (17), രവീന്ദ്ര ജഡേജ(12), സർഫറാസ് ഖാൻ(14), രവിചന്ദ്ര അശ്വിൻ(1), കുൽദീപ് യാദവ്(28), ആകാശ് ദീപ്(9) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ഷൊയ്ബ് ബഷീർ 5 വിക്കറ്റെടുത്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ നേരത്തേ 353 റൺസെടുത്തിരുന്നു.