വനിത പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി മലയാളി താരം ആശ ശോഭന. തിരുവനന്തപുരം സ്വദേശിയായ താരം 22 റൺസ് മാത്രം വിട്ടുകൊടുത്താണ് ആർസിബിക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. വനിതാ ഐപിഎല്ലിൽ യുപി വാരീയേഴ്‌സിനെതിരായാണ് ആശ ശോഭന ഈ നേട്ടം സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളം, പുതുച്ചേരി, റെയിൽവേസ് ടീമുകൾക്ക് വേണ്ടിയാണ് താരം ക്രീസിലിറങ്ങിയത്. 33-കാരിയായ താരം ഇന്ത്യൻ എ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഓൾ റൗണ്ടറായ താരം വലംകൈ ബാറ്ററാണ്.
17-ാം ഓവറിലെ ആശയുടെ ബൗളിംഗാണ് ബാംഗ്ലൂരിന്റെ വിജയത്തിന് നിർണായകമായത്. മത്സരം കൈവിട്ട് പോയെന്ന് ബാംഗ്ലൂർ ഉറപ്പിച്ച നിമിഷത്തിലാണ് ക്യാപ്റ്റൻ സ്മൃതി മന്ദാന ആശയെ പന്തേൽപ്പിക്കുന്നത്. ടീമിന്റെ വിജയത്തിന് അതിനിർണായകമായ മൂന്നു വിക്കറ്റുകളാണ് തന്റെ നാലാം ഓവറിൽ ആശാ സ്വന്തമാക്കിയത്. ശ്വേത സെഹ്രാവത്, ഗ്രേസ് ഹാരിസ്, കിരൺ നവഗിരെ എന്നിവരെയാണ് പുറത്താക്കിയത്.
2023ലാണ് വനിതാ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. 10 ലക്ഷം രൂപയ്‌ക്കാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ആശയെ ടീമിലെത്തിച്ചത്. ആദ്യ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് താരം അഞ്ച് വിക്കറ്റ് നേടി. ടീമിലെ വിദേശ താരങ്ങളടക്കമുള്ളവരിൽ നിന്ന് ആശ പുതിയ കാര്യങ്ങൾ പഠിച്ചെടുത്തു. അതിൽ നിന്നെല്ലാം ലഭിച്ച പ്രചോദനമാണ് ഇന്നലെ യുപി വാരീയേഴ്‌സിനെതിരായ മത്സരത്തിൽ ആരാധകർക്ക് കാണാൻ സാധിച്ചത്.
തിരുവനന്തപുരം ജില്ല ടീമിൽ കളിക്കുമ്പോഴാണ് ആശയെ തേടി കേരള ടീമിന്റെ വിളിയെത്തുന്നത്. തുടർന്ന് സൗത്ത് സോൺ ടീം, ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീൻ എന്നിവക്കായി കളിച്ചു. 2009ൽ- ഇന്ത്യ അണ്ടർ 19 ക്യാമ്പിൽ ഉൾപ്പെട്ടു. 2012ലും 18ലും ഇന്ത്യൻ എ ടീമിന്റെ ഭാഗമായി.