എറണാകുളം: കൊച്ചിയിൽ മഞ്ഞപ്പടയ്‌ക്ക് മുന്നിൽ കൊമ്പൻമാരുടെ തിരിച്ചുവരവ്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കലൂർ സ്റ്റേഡിയത്തെ ഇളക്കി മറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ത്രില്ലർ വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് ഗോവയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്. ഇതോടെ പോയിന്റ് പട്ടികയിൽ നാലാമതാണ് ബ്ലാസ്റ്റേഴ്‌സ്. 16 മത്സരങ്ങളിൽ നിന്ന് ബ്ലാസ്റ്റേഴ്സിന് 29 ഉം പിന്നിലുള്ള ഗോവയ്‌ക്ക് 28 ഉം പോയിന്റാണുള്ളത്. തുടർച്ചയായ തോൽവികൾക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മടങ്ങിവരവ്. കൊമ്പൻമാർക്കായി രണ്ടാം പകുതിയിൽ ദൈസുകെ സകായ്(51), ദിമിത്രിയോസ് ഡയമന്റകോസ്(78, 84), ഫെദോർ ചെർണിച്ച്(88) എന്നിവരാണ് വലകുലുക്കിയത്.
ആദ്യ പകുതിയിൽ മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ വിടവാണ് ഗോവയ്‌ക്ക് അനുകൂലമായി മാറിയത്. ഏഴാം മിറ്റിൽ റൗളിൻ ബോർജസാണ് ഗോവയ്‌ക്കായി ആദ്യ ഗോൾ നേടി. ആദ്യ പകുതിയുടെ പതിനേഴാം മിനുറ്റിൽ ഗോവ രണ്ടാമതും ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കി. മുഹമ്മദ് യാസിനാണ് രണ്ടാം ഗോൾ നേടിയത്. പക്ഷേ ആരാധകർ ആഗ്രഹിച്ച തിരിച്ചുവരവായിരുന്നു രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.