ടെസ്റ്റിൽ അരങ്ങേറിയതിന് പിന്നാലെ തട്ടുപൊളിപ്പൻ ഫോമിൽ കളിക്കുന്ന യശസ്വി ജയ്സ്വാൾ ഒരുപിടി റെക്കോർഡുകളും ഇതിനിടെ മറികടന്നു. ഇംഗ്ലണ്ടിനെതിരെ ഉഗ്രൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇതുവരെ ഏട്ടു ടെസ്റ്റിൽ നിന്ന് 971 റൺസാണ് ജയ്സ്വാൾ നേടിയത്. കരിയറിലെ ആദ്യ എട്ടു ടെസ്റ്റുകളിൽ നിന്ന് ഏറ്റവും അധികം റൺസടിച്ച രണ്ടാമത്തെ താരമാണ് ജയ്സ്വാൾ ഇപ്പോൾ. ഒന്നാമതുള്ളത് ഇതിഹാസമായ സാക്ഷാൽ ഡോൺ ബ്രാഡ്മാനാണ്. 1210 റൺസാണ് ഇതിഹാസ താരം നേടിയത്.
15 ഇന്നിംഗ്സിൽ 69.35 ശരാശരിയിൽ മൂന്ന് സെഞ്ച്വറികളടക്കമാണ് യുവതാരത്തിന്റെ കുതിപ്പ്. റെഡ്ബോൾ ക്രിക്കറ്റിൽ ഇതിനിടെ മുംബൈക്കാരനായ താരം രണ്ടു ഡബിൾ സെഞ്ച്വറികളും കുറിച്ചു. ഇംഗ്ലണ്ടിനെതിരെ ഒരു കലണ്ടർവർഷം ഏറ്റവും അധികം റൺസ് നേടിയ വിരാട് കോലിയുടെ റെക്കോർഡിനൊപ്പമെത്താനും ജയ്സ്വാളിനായി. 2016-17 വിരാട് 655 റൺസ് നേടിയപ്പോൾ ജയ്സ്വാൾ 2023-24ൽ ഇതേ റൺസ് സ്കോർ ചെയ്തു. 2002ൽ രാഹുൽ ദ്രാവിഡ് 602 റൺസ് നേടിയിരുന്നു.